മലപ്പുറം: വാട്സ്ആപ്പിൽ നമ്പർ ബ്ലോക്ക് ചെയ്ത ഭർതൃമതിയായ യുവതിയെ വീണ്ടും വീണ്ടും ശല്യപ്പെടുത്തി. പൊലീസിൽ കേസ് കൊടുത്തിട്ടും പ്രതി യാതൊരു കൂസലും ഇല്ലാതെ വീണ്ടും ആവർത്തിച്ചു. സഹോദരന് ഫോണിൽ സന്ദേശമയച്ച ശേഷം മലപ്പുറം ചങ്ങരംകുളത്ത് 29കാരി ആത്മഹത്യചെയ്തകേസിൽ മുങ്ങിയ ഷഫിഖിനെതേടി പൊലീസ്. കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് മലപ്പുറം കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല(28) ഭർതൃഗ്രഹത്തിൽ തൂങ്ങിമരിച്ചത്.

സംഭവത്തിൽ പ്രതിയായി കരുതുന്ന മഞ്ചേരി തൃപ്പനച്ചി സ്വദേശി ഷഫീഖ് എന്ന യുവാവിനെയാണ് പൊലീസ് തിരയുന്നത്. യുവാവ് കർണാടകയിലേക്ക് കടന്നതായാണ് സൂചന. പ്രതി മുങ്ങിയതോടൊപ്പം തന്നെ മഞ്ചേരിയിലെ അഭിഭാഷകനായ അഡ്വ. കെ.വി. യാസർ മുഖേന കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

സോഷ്യൽമീഡിയ വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച ഇയാൾ യുവതിയെ മോശമായി ചിത്രീകരിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്ന് യുവതി നമ്പർ ബ്ലോക്ക് ചെയ്തശേഷവും വീണ്ടും വീണ്ടും ശല്യപ്പെടുത്തുന്നതായി വന്നപ്പോൾ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതി യാതൊരു കൂസലും ഇല്ലാതെ വീണ്ടും ആവർത്തിക്കുക ആയിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. സൗഹൃദം നടിച്ചു പല പെൺകുട്ടികളുടെയും ജീവിതം ഇയാൾ കാരണം ഇല്ലാതായിട്ടുണ്ടെന്നും പരാതികളുയർന്നിട്ടുണ്ട്.

ആൺസുഹൃത്തുമായുള്ള സൗഹൃദത്തെ സഹോദരൻ ശകാരിച്ചതിന് പിന്നാലെയാണ് ഭർതൃമതിയായ 29കാരി മലപ്പുറത്ത് തൂങ്ങി മരിച്ചത്. ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തത് സഹോദരന് ഫോണിൽ സന്ദേശമയച്ച ശേഷം.മലപ്പുറം കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല(28) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷഫീല സഹോദരന് ഫോണിൽ സന്ദേശമയച്ചിരുന്നു. സഹോദരൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷഫീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വിദേശത്തുള്ള ഭർത്താവ് ഒരുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. ബന്ധുക്കളുടെ പരാതിയിലാണ് ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.. കൂടുതൽ വിവരങ്ങൾക്കായി സഹോദരന്റേയും, യുവതിയുടേയും ഫോണുകൾ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു.