പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ നിന്ന് കിണറ്റിൽ വീണുള്ള യുവകർഷകൻ മത്തായിയുടെ മരണം ഡമ്മി പരീക്ഷണത്തിലും ആത്മഹത്യയാണെന്ന് തെളിഞ്ഞതായി സൂചന. വിവാദവും പ്രക്ഷോഭവും ഭയന്ന് പൊലീസ് ഈ വിവരം പുറത്തു വിടാൻ മടിക്കുന്നുവെന്നാണ് അറിയുന്നത്. ഡമ്മിയിലുണ്ടായ മുറിവുകളും കിണറ്റിൽ മൃതദേഹം കിടന്നതിന് സമാനമായ രീതിയിൽ വീണതുമാണ് ഇത്തരമൊരു നിഗമനത്തിലെത്താൻ കാരണമായത്.

ഫോറൻസിക് വിഗദ്ധരുടെയും പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെയും യോജിച്ചുള്ള പരിശോധന നടന്നതിനാൽ അവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും പൊലീസ് മുന്നോട്ടു പോവുക. പ്രാഥമിക നിഗമനം ആത്മഹത്യയെന്ന് തന്നെയാണ്. പോസ്റ്റു മോർട്ടം റിപ്പോർട്ടിൽ മത്തായി മുങ്ങി മരിച്ചുവെന്നാണ് പറഞ്ഞിരുന്നത്. ആന്തരികാവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം വരുന്നത് അനുസരിച്ചാകും തുടർ നടപടി പൊലീസ് സ്വീകരിക്കുക.

ഡമ്മി പരീക്ഷണത്തിലും മത്തായിയുടേത് ആത്മഹത്യയാണെന്ന് തെളിയുന്ന സ്ഥിതിക്ക് പ്രതിഷേധം ശക്തമാകുമെന്ന് പൊലീസ് ഭയക്കുന്നു. ശാസ്ത്രീയ പരിശോധനയാണ് നടന്നിട്ടുള്ളത്. മത്തായിയുടെ മരണത്തിൽ മുതലെടുപ്പ് നടത്തുന്ന രാഷ്ട്രീയ കക്ഷികൾ ഇതും ആയുധമാക്കി മാറ്റും. പൊലീസ് വനപാലകരെ രക്ഷിക്കാൻ ഒത്തു കളിക്കുന്നുവെന്നാകും ഇവരുടെ പ്രചാരണം. കഴിഞ്ഞ ദിവസം കൂടുതൽ വകുപ്പുകൾ ചേർത്ത് അന്വേഷണ സംഘം റാന്നി കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, ആ റിപ്പോർട്ടിൽ വനപാലകരെ പ്രതികളാക്കിയിട്ടില്ല.

മനഃപൂർവമല്ലാത്ത നരഹത്യ, തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടൽ എന്നീ സെക്ഷനുകൾ പുതിയതായി ചേർത്തിട്ടുണ്ട്. ജൂലൈ 28 നാണ് മത്തായി മരിച്ചത്. ചെളിക്കല്ല് വനമേഖലയിൽ സ്ഥാപിച്ചിരുന്ന ടൈഗർ ട്രാപ്പ് ക്യാമറ മത്തായി തകർത്തുവെന്ന് ആരോപിച്ചാണ് വനപാലകസംഘം വീട്ടിൽ നിന്ന് മത്തായിയെ വൈകിട്ട് 4.30 ന് കസ്റ്റഡിയിൽ എടുത്തത്. ആറരയോടെ മത്തായി കിണറ്റിൽ മരിച്ചു കിടക്കുന്നുവെന്ന വിവരമാണ് അറിഞ്ഞത്.

പോസ്റ്റുമോർട്ടത്തിൽ മത്തായിയുടേത് മുങ്ങി മരണമാണെന്ന് പരാമർശിച്ചിരുന്നു. ഇത് സമ്മതിച്ചു കൊടുക്കാൻ ബന്ധുക്കൾ തയാറായിട്ടില്ല. റേഞ്ച് ഓഫീസർ അടക്കം രണ്ടു വനപാലകരെ സസ്പെൻഡ് ചെയ്തിട്ടും ബന്ധുക്കൾ വഴങ്ങിയിട്ടില്ല. നീതി കിട്ടാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് പറഞ്ഞ് മത്തായിയുടെ ഭാര്യ ഷീബയും മാതാവും മക്കളും വീടിന് സമീപം സത്യഗ്രഹം നടത്തി വരികയാണ്.

ഇതിനിടെയാണ് നേരറിയാൻ പൊലീസ് ഡമ്മി പരീക്ഷണം നടത്തിയത്. കൂടത്തായി അന്വേഷണത്തിൽ മികവ് തെളിയിച്ച ജില്ലാ പൊലീസ് മേധാവി കെജി സൈമണിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ 12 ന് ഡമ്മി പരീക്ഷണം നടന്നത്. മത്തായി മരിച്ചു കിടന്ന സമയത്തെ ജലനിരപ്പ് കിണറ്റിനുള്ളിൽ ക്രമീകരിച്ച ശേഷമായിരുന്നു പരീക്ഷണം. മത്തായിയുടെ അതേ തൂക്കത്തിലും ഉയരത്തിലുമുള്ള രണ്ടു ഡമ്മികളാണ് പരീക്ഷണത്തിനായി തയാറാക്കിയിരുന്നത്. ഒരു ഡമ്മി മത്തായി സ്വയം ചാടിയാൽ എങ്ങനെ എന്ന് വിലയിരുത്താനും രണ്ടാമത്തേത് ആരെങ്കിലും ബലം പ്രയോഗിച്ച് ഇട്ടതാണെങ്കിൽ എങ്ങനെ വീഴും എന്ന് അറിയാനുള്ളതുമായിരുന്നു.

സ്വയം ചാടിയാൽ എങ്ങനെയുണ്ടാകും എന്ന പരീക്ഷണമാണ് ആദ്യം നടന്നത്. ഇതിനായുള്ള ഡമ്മി ഇട്ടതിന് ശേഷം അൽപം കഴിഞ്ഞ് സംഭവ ദിവസം എങ്ങനെയാണോ മൃതദേഹം എടുത്തത് അതേ രീതിയിൽ ഫയർ ഫോഴ്സുകാർ ഇറങ്ങി എടുത്തു. ഡമ്മിയിൽ ഉണ്ടായിട്ടുള്ള മുറിവുകൾ പരിശോധിച്ചു. അത് രേഖപ്പെടുത്തി. മൃതദേഹത്തിലുള്ളതുമായി താരതമ്യം ചെയ്തു. ഡമ്മി കിണറ്റിൽ കിടന്നതും മൃതദേഹം കിടന്നതുമായുള്ള താരതമ്യവും നടന്നു. ഈ ചർച്ചകളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒപ്പം ഫോറൻസിക് ഉദ്യോഗസ്ഥരും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും പങ്കെടുത്തു.

ആദ്യത്തേതിന്റെ വിലയിരുത്തലിന് ശേഷമാണ് രണ്ടാമത്തെ ഡമ്മി ഇട്ടത്. അത് ബലം പ്രയോഗിച്ച് കിണറ്റിലേക്ക് ഇടുന്ന മാതിരിയായിരുന്നു. തുടർന്ന് ഇത് വീണ രീതിയും അപ്പോൾ ഉണ്ടായ മുറിവുകളും പരിശോധിച്ചു. രണ്ട് രീതിയിൽ ഏതാണ് മൃതദേഹത്തിലെ മുറിവുകളുമായി യോജിക്കുന്നത് എന്ന് ശാസ്ത്രീയമായി പരിശോധിച്ച ശേഷമാകും കുറ്റകൃത്യം നടന്നത് എങ്ങനെ എന്ന് മനസിലാക്കുന്നത്. കേസിൽ ആരോപണ വിധേയരായ വനപാലകർ മാത്രമാണ് ദൃക്സാക്ഷികളായുള്ളത്.

അവരുടെ മൊഴി മാത്രം മുഖവിലയ്ക്ക് എടുത്ത് അന്വേഷണം മുന്നോട്ടു പോകാൻ കഴിയില്ല. ഇപ്പോൾ തന്നെ മരണം വിവാദമായിരിക്കുയാണ്. കേസിൽ അറസ്റ്റുണ്ടാകാതെ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കില്ല എന്നാണ് കുടുംബത്തിന്റെ നിലപാട്.