കൊച്ചി: കളമശേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ തല്ലിച്ചതയ്ക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. വിടാക്കുഴയിലുള്ള വിദ്യാർത്ഥിയെയാണ് കളമശേരിയിലെ സ്‌കൂൾ പരിസരത്തു തന്നെയുള്ള മൂവർ സംഘം ആക്രമിക്കുന്നത്. കഴിഞ്ഞ രണ്ടാംതീയതിയാണ് സംഭവം. അന്നു തന്നെ വിദ്യാർത്ഥി കളമശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കണ്ടാൽ അറിയുന്ന മൂന്നു പേർ മർദിച്ചെന്നു കാട്ടിയാണ് പരാതി.

വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വിദ്യാർത്ഥിയെ തല്ലിച്ചതച്ചത് സിപിഎം പ്രവർത്തകരായതിനാൽ പൊലീസ് നടപടി എടുത്തില്ലെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള ആരോപണം.

സ്‌കൂളിൽ വച്ചുണ്ടായ വാക്കുതർക്കത്തിന്റെ പേരിൽ സഹപാഠിയായ വിദ്യാർത്ഥിനിയെ പിടിച്ചു തള്ളുന്നതു കണ്ട് എത്തിയ സംഘമാണ് വിദ്യാർത്ഥിയെ മർദിച്ചതെന്ന് പൊലീസ് പറയുന്നു. വിദ്യാർത്ഥിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും ഇന്നു തന്നെ അറസ്റ്റുണ്ടാകുമെന്നും കളമശേരി ഇൻസ്‌പെക്ടർ പി.ആർ. സന്തോഷ് മനോരമ ഓൺലൈനോടു പറഞ്ഞു.

വിദ്യാർത്ഥിനിക്ക് പരാതിയില്ലെന്ന് സ്‌കൂൾ പ്രിൻസിപ്പലിനെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം സംഭവത്തിലെ പ്രതികളിൽ ഒരാൾ ഇതിനകം രാജ്യം വിട്ടതായാണ് വിവരം. പൊലീസ് അന്വേഷണം വൈകിപ്പിച്ചത് പ്രതികളെ രക്ഷിക്കുന്നതിനാണെന്നു നാട്ടുകാരും ആരോപിക്കുന്നു.