ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച അറുപത്തിയൊന്ന് കാരനെ മൂന്ന് മാസത്തിന് ശേഷം അറസ്റ്റ് ചെയ്ത് പൊലീസ്.ഭാര്യ വീടായ കരുവാറ്റ വടക്ക് രണ്ടാം വാർഡ് കൊച്ചുപറമ്പിൽ വീട്ടിൽ താമസിക്കുന്ന ഔസേപ്പ് (61) എന്ന കുഞ്ഞുമോനാണ് അറസ്റ്റിലായത്.

ഒളിവിലായിരുന്ന പ്രതി കഴിഞ്ഞ ദിവസം അതീവ രഹസ്യമായി കരുവാറ്റയിൽ എത്തിയിരുന്നു. പ്രതി കരുവാറ്റയിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തെരച്ചലിലാണ് പ്രതി പിടിയിലായത്. തുടർന്ന് നടപടികൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.

സംഭവം ഇങ്ങനെ: കഴിഞ്ഞ മാർച്ച് നാലിന് വൈകുന്നേരം 6 മണിക്ക് കരുവാറ്റ പലപ്പറമ്പ് കോളനിക്ക് സമീപമായിരുന്നു സംഭവം നടന്നത്. ഔസേപ്പ് പൊതുവഴിയിൽ വെച്ച് തന്നെ ഒരാളുമായി സംഘർഷത്തിൽ ഏർപ്പെടുന്നു. അയാളെ മർദ്ദിച്ച് അവശനാക്കുന്നു. ഔസേപ്പിന്റെ ക്രൂരത പലരും മൊബൈലിൽ പകർത്തി. അപ്പോൾ അതുവഴി വന്ന തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയും ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നുണ്ടായിരുന്നു.

ഇത് കണ്ട് പ്രകോപിതനായ ഔസേപ്പ് പൊട്ടിയ സോഡാ കുപ്പിയുമായി യുവതിക്ക് നേരെ പാഞ്ഞടുത്തു. പൊട്ടിയ സോഡാ കുപ്പി കൊണ്ട് അക്രമിച്ചു. പിന്നീട് ആൾക്കാർ നോക്കി നിൽക്കെ തന്നെ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ നാട്ടുകാർ സംഘടിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്.പിന്നീട് യുവതി തന്നെ നേരിട്ട് പൊലീസിൽ പരാതി നൽകിയതോടെ ഔസേപ്പ് ഒളിവിൽ പോകുകയായിരന്നു.