കൊച്ചി: മഹാമാരിക്കാലത്ത് മനുഷ്യമനസ്സിനെ മുറിവേൽപ്പിക്കുന്ന മറ്റൊരു സംഭവം കൊച്ചിയിൽ നിന്നും. പ്രസവ വിവരം പുറത്തറിയാതിരിക്കാൻ അമ്മ നവജാത ശിശുവിനെ പാറമടയിൽ കെട്ടിത്താഴ്‌ത്തി. തിരുവാണിയൂരിലാണ് അമ്മയുടെ ഈ ക്രൂരത.പ്രസവത്തെത്തുടർന്നുണ്ടായ രക്തസ്രാവം നിലക്കാത്തതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ക്രൂരതയുടെ വിശദാംശങ്ങൾ പുറംലോക മറിയുന്നത്.തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ യുവതിയുടെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ.. യുവതി ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടർന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടർന്ന് ഇവരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വച്ച് ഡോക്ടർമാർ ചോദ്യം ചെയ്തപ്പോൾ ആണ് താൻ പ്രസവിച്ചെന്നും കുഞ്ഞിനെ വീടിന് അടുത്തുള്ള പാറമടയിൽ കെട്ടിതാഴ്‌ത്തിയെന്നും അവർ പറഞ്ഞത്. ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ വീടിന്റെ നൂറ് മീറ്റർ അകലെയുള്ള പാറമടയിൽ മൃതദേഹം കണ്ടെത്തിയത്.കുഞ്ഞിനെ പാറമടയിൽ കല്ലിട്ട് കെട്ടിതാഴ്‌ത്തി എന്നായിരുന്നു സ്ത്രീയുടെ മൊഴി.നാൽപ്പത് വയസുള്ള ഈ സ്ത്രീക്ക് നാല് മക്കളുണ്ട്. മക്കളിൽ മൂത്തയാൾക്ക് 24 വയസുണ്ട്. ഗർഭിണിയാണെന്ന കാര്യവും പ്രസവവും മാറ്റാർക്കും അറിയില്ലെന്നാണ് സൂചന. ഇത് മറച്ചുവെക്കാനാണ് യുവതി ഇത്തരമൊരു ക്രൂരത നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സ്ത്രീയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത്് ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ കെട്ടിത്താഴ്‌ത്താൻ ഇയാളും കൂട്ടുനിന്നോ എന്നാണ് പൊലീസ് ഇപ്പോൾ പരിശോധിക്കുന്നത്. യുവതി നിലവിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രസവവും രണ്ട് ദിവസം നീണ്ട രക്തസ്രവവും കാരണം അവശയായ യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷം വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.