കാഞ്ഞിരപ്പള്ളി: വീട്ടിൽ പ്രസവം... പരിചരിച്ചത് ഭർത്താവ്, ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ആശുപത്രിയിൽ പോയില്ല. ഇന്നലെ രാവിലെ കുഞ്ഞ് ശ്വാസം എടുക്കുന്നില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോൾ അനക്കമില്ലതായതായും തോന്നി. കുഞ്ഞിനെ എടുത്ത് വെള്ളത്തിലിടാൻ മൂത്തകുട്ടിയോട് പറഞ്ഞു. ജീവനുണ്ടെങ്കിൽ പിടയ്ക്കുമല്ലോ എന്നുകരുതി... നാല് ദിവസം മാത്രം പ്രായമായ സ്വന്തം കുഞ്ഞിന്റെ മരണം സംബന്ധിച്ച് ഇടക്കുന്നം മുക്കാലിയിൽ മൂത്തേടത്തുമലയിൽ സുരേഷിന്റെ ഭാര്യ നിഷ പൊലീസിന് മുമ്പാകെ വെളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ.

ഇന്നലെ രാവിലെ 11.30 തോടെ പ്രദേശത്തെ ആശാവർക്കർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും കൂട്ടി നിഷയുടെ വീട്ടിൽ നടത്തിയതിരച്ചിലിലാണ് കുട്ടിയുടെ മൃതദ്ദേഹം കണ്ടെടുത്തത്. വീട്ടിൽ പ്രസവം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്നുള്ള സംശയത്തിലാണ് വീട് പരിശോധിക്കാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചത്. ഒരു മുറിയും അടുക്കളയും ശുചിമുറിയും മാത്രമുള്ള വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്.വീട്ടുപയോഗത്തിനായി വെള്ളം നിറച്ചുവച്ചിരുന്ന കന്നാസിലാണ് കുഞ്ഞിന്റെ മൃതദ്ദേഹം കാണപ്പെട്ടത്.

ഈ മാസം 5-ന് രാത്രി വീട്ടിലായിരുന്നു നിഷ പ്രസവിച്ചത്.ഭർത്താവ് സുരേഷ് ആവശ്യമായ സഹായങ്ങളുമൊരുക്കി.തുടർചികത്സയ്ക്കായി ആശുപത്രിയിൽ പോകാനും നിഷ തയ്യാറായില്ല.ഇന്നലെ കൂട്ടിയുടെ മൃതദ്ദേഹം കണ്ടെടുക്കുമ്പോൾ നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റർ ആയ സുരേഷ് രാവിലെ ജോലിക്ക് പോയിരുന്നു.സുരേഷ് -നിഷ ദമ്പതികൾക്ക് മരണമടഞ്ഞ കുട്ടിയെ കൂടാതെ 3 പെൺകുട്ടികളും 2 ആൺകുട്ടികളുമുൾപ്പെ 5 മക്കളുണ്ട്.മൂത്തകുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് ഒന്നര വയസ്സുമാണ് പ്രായം.

ആറാമത് ഒരു കുട്ടിയും കൂടി ജനച്ചത് നാണക്കേടായി തോന്നിയെന്നും അതിനാലാണ് ആശുപത്രിയിൽ എത്തി ചികിത്സ തേടാതിരുന്നതെന്ന് നിഷ പൊലീസിൽ വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ സംഭവത്തിൽ ദൂരൂഹതയുണ്ടെന്നുള്ള സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇന്നലെ രാവിലെ കുഞ്ഞിന്റെ കരച്ചിൽകേട്ട് എത്തിയ അയൽവാസിയെ വീട്ടിൽ എല്ലാവർക്കും കോവിഡ് ആണെന്നും പറഞ്ഞ് നിഷ തരിച്ചയച്ചതാണ് സംശയത്തിന് കാരണമായിട്ടുള്ളത് .സംശയം തോന്നിയ ഇവരാണ് ആശാവർക്കറെ വിവരമറിയിത്.

അസ്വാഭാവിക മരണത്തിനു കേസെടുത്ത് നിഷയെ പൊലീസ് നിരീക്ഷണത്തിൽ കാഞ്ഞിരപ്പിള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കുട്ടികളെ മാറ്റിപ്പാർപ്പിക്കുന്നതിനു നടപടികൾ സ്വീകരിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്്.പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മേൽ നടപടികൾ സ്വീകരയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.