തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിന് തൃശൂർ ചമ്മണ്ണൂരിൽ മകൻ തീകൊളുത്തിയതിനെ തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.

75കാരിയായ ചമ്മണ്ണൂർ സ്വദേശിനി ശ്രീമതിയാണ് ഇന്ന് പുലർച്ചെ മരിച്ചത്. പൊലീസ് കസ്റ്റഡിയിലുള്ള മകൻ മനോജ് മാനസികാരോഗ്യത്തിന് ചികിത്സയിലാണ്. കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവമുണ്ടായത്.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മനോജിനെ അന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യത്തിന് പണം ചോദിച്ചപ്പോൾ നൽകാൻ തയ്യാറാവത്തതിനെ തുടർന്ന് മനോജ് മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മദ്യപിച്ചു ലക്കുകെട്ട മനോജ് വീണ്ടും മദ്യം വാങ്ങാൻ അമ്മയോട് പണം ചോദിച്ചതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് മനോജ് തീകൊളുത്തിയെന്ന് ശ്രീമതി പൊലീസിൽ മൊഴി നൽകി.

ബഹളം കേട്ട് അയൽവാസി വിവരം അറിയിച്ചതിനെ തുടർന്ന് 3 കിലോമീറ്റർ അകലെ താമസിക്കുന്ന മകൾ എത്തിയാണ് പൊലീസിന്റെ സഹായത്തോടെ ശ്രീമതിയെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടർന്നാണ് ശ്രീമതി മരിച്ചത്. മനോജ് മദ്യത്തിന് അടിമയാണെന്നും ദീർഘകാലമായി മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നും പൊലീസ് പറയുന്നു.

ശ്രീമതിയും മനോജും മറ്റൊരു മകൻ സജിയുമാണ് വീട്ടിൽ താമസം. വലിയ ഭൂസ്വത്തുള്ള കുടുംബമാണ് ഇവരുടേത്. വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടത്തിൽ സജിയുടെ ഇരു കണ്ണിനും കാഴ്ച നഷ്ടപ്പെട്ടു. മനോജും സജിയും ജോലിക്ക് പോകുന്നുമുണ്ടായിരുന്നില്ല. അമ്മയെ മകൻ മദ്യലഹരിയിൽ കൊലപ്പെടുത്തിയതോടെ കുടുംബത്തിന് താങ്ങായ വ്യക്തിയാണ് ഇല്ലാതായത്.