മുംബൈ: ബാർ ബാർ ദേഖോ എന്ന ചിത്രത്തിൽ കത്രീന കൈഫിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു സിനിമയിൽ എത്തിയവളായിരുന്നു തുനിഷ ശർമ. ഫിത്തൂർ, ദബാങ്-3, കഹാനി 2 തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഒരിക്കൽ ബോളിവുഡിലെ താരമായി മാറാൻ സാധിക്കുമെന്ന പ്രതീക്ഷയോടെ ജീവിച്ചവളായിരുന്നു കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട സീരിയൽ നടി തുനിഷ ശർമ. കാമുകനായിരുന്ന സീരിയൽ നടൻ ഷീസാൻ ഖാനുമായുള്ള പ്രണയത്തകർച്ച സഹിക്കാൻ കഴിയാതെയാണ് തുനിഷ ആത്മഹത്യ ചെയ്തത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എഫ്.ഐ.ആറിൽ അടക്കം ഇക്കാര്യമാണ് വെളിപ്പെടുത്തുന്നത്.

ബോളിവുഡ് നടിയാകാൻ കൊതിച്ചവൽ ഹിന്ദി സീരിയൽ രംഗത്ത് മിന്നും താരമായി മാറുകയായിരുന്നു. ഹിന്ദി സീരിയൽ രംഗത്തെ അറിയപ്പെട്ട നടിയായി നിൽക്കവേയാണ് തുനിഷ മരണത്തെ പുൽകുന്നത്. പ്രണയത്തകർച്ചയിൽ എല്ലാം മോഹങ്ങളും വെടിഞ്ഞുള്ള അവളുടെ ജീവനൊടുക്കൽ ഹിന്ദി സീരിയൽ ലോകത്തിന് വലിയ സങ്കടമാണ് നൽകിയത്.

സഹനടനായ ഷീസാൻ മുഹമ്മ് ഖാനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ തമ്മിൽ പ്രണയത്തിൽ ആയിരുന്നുവെന്നും ബന്ധം തകർന്നതാണ് തുനിഷയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നുമാണ് റിപ്പോർട്ട്. നടിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും എല്ലാ സാധ്യതകളും അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത്.

അറസ്റ്റിലായ നടൻ ഷീസാൻ ഖാനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കയാണ്. തുനിഷയുമായി ഷീസാൻ അടുപ്പത്തിലായിരുന്നു എന്നാണ് എഫ്‌ഐആർ. ബന്ധം തകർന്നതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് വാലിവ് പൊലീസ് ഷീസൻ മുഹമ്മദ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നടി തുനിഷ ശർമ്മ കഴിഞ്ഞ ദിവസമാണ് ടിവി സെറ്റിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. മൃതദേഹം ഇന്ന് വൈകിട്ട് സംസ്‌കരിക്കും.

സെറ്റിലെ മേക്കപ്പ് റൂമിലെ ശുചിമുറിയിൽ ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ പോയ 20 കാരി നടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയിരുന്നില്ല. വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സെറ്റിലുണ്ടായിരുന്നവർ ഉടൻ തുനിഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

'അലിബാബ: ദസ്താൻ ഇ-കാബുൾ' എന്ന സീരിയലിന്റെ സെറ്റിലെ മുറിയിലാണ് തുനിഷയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ സജീവമായ തുനിഷ മരണത്തിന് മണിക്കൂറുകൾക്കു മുൻപ് ഷൂട്ടിങ് സെറ്റിൽനിന്നുള്ള ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ആശുപത്രിയിൽ എത്തിച്ചശേഷം മരണം സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം മഹാരാഷ്ട്രയിൽ തുനിഷ ശർമ്മ ആത്മഹത്യ ചെയ്ത സംഭവം ലൗ ജിഹാദാണെന്ന് സംശയം ആരോപണമായി ഉയർത്തി ബിജെപി എംഎൽഎ രാം കദം രംഗത്തു വന്നു. കേസ് സമഗ്രമായി അന്വേഷിക്കും, എല്ലാ വശങ്ങളും പരിശോധിക്കും, കുറ്റവാളികളെ വെറുതെ വിടില്ലെന്നും തുനിഷ ശർമ്മയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്നും ബിജെപി എംഎൽഎ രാം കദം പറഞ്ഞു.

'ആത്മഹത്യക്ക് കാരണം എന്തായിരുന്നു? ഇതിൽ ലൗ ജിഹാദ് ഉണ്ടോ? അതോ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ? അന്വേഷണത്തിൽ സത്യം പുറത്തുവരും. പക്ഷേ തുനിഷ ശർമ്മയുടെ കുടുംബത്തിന് 100 ശതമാനം നീതി ലഭിക്കും. ഇത് ലൗ ജിഹാദാണെങ്കിൽ. അതിന് പിന്നിൽ ഏതൊക്കെ സംഘടനകളാണെന്നും ഗൂഢാലോചന നടത്തിയവർ ആരാണെന്നും പൊലീസ് അന്വേഷിക്കുമെന്നും രാം കദം കൂട്ടിച്ചേർത്തു.

കേസുമായി ബന്ധപ്പെട്ട് മറ്റൊരു സഹനടിയായ പാർത്ത് സുത്ഷിയെ സംഭവത്തിൽ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചുവരുത്തി. 'എന്നെ പൊലീസ് ചോദ്യം ചെയ്യാൻ വിളിച്ചു, പൊതുവായ ചോദ്യങ്ങൾ ചോദിച്ചു. എനിക്ക് അവളെക്കുറിച്ച് പ്രതികരിക്കാൻ കഴിയില്ല. അവളുടെ ബന്ധങ്ങൾ സംബന്ധിച്ച് എനിക്ക് ഒരു ധാരണയുമില്ല, അവർ തമ്മിൽ ബന്ധമുണ്ടായിരുന്നെങ്കിൽ അത് അവരുടെ സ്വകാര്യ കാര്യമാണ്' - ചോദ്യം ചെയ്യലിന് ശേഷം പാർത്ത് സുത്ഷി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭാരത് കാ വീർ പുത്ര- മഹാറാണ പ്രതാപ് എന്ന സീരിയലിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തിയത്. ചക്രവർത്തി അശോക സമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ പഞ്ചാബ്, ഇന്റർനെറ്റ് വാലാ ലവ്, സുബ്ഹാൻ അല്ലാ തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. അലി ബാബായിൽ ഷെഹ്സാദി മറിയമായി അഭിനയിച്ചു വരികയായിരുന്നു. ബോളിവുഡ് ചിത്രങ്ങളിലും ചെറിയ വേഷങ്ങളിൽ തുനിഷ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.