കൊച്ചി: എറണാകുളത്ത് പട്ടാപ്പകൽ യുവാവ് യുവതിയുടെ കഴുത്തറുത്തു. ഉച്ചക്ക് രവിപുരത്തെ റോയ്‌സ് ട്രാവൽസിലാണ് സംഭവം. വിസയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പള്ളുരുത്തി സ്വദേശി ജോളി ജെയിംസ് പ്രകോപിതനായി യുവതിയെ അക്രമിക്കുകയായിരുന്നു. തൊടുപുഴ സ്വദേശി സൂര്യക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് നിന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിസക്കായി ട്രാവൽസ് ഉടമക്ക് യുവാവ് പണം നൽകിയിരുന്നു. വിസ ലഭിക്കാത്തതിനെ തുടർന്ന് നൽകിയ പണം തിരികെ ചോദിച്ചെങ്കിലും ലഭിച്ചില്ല. കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് ട്രാവൽസ് ഓഫീസിൽ വന്നത്. എന്നാൽ, ഉടമ സ്ഥലത്തില്ലെന്ന് പറഞ്ഞതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു.

ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ട്രാവൽസിൽ എത്തിയ ജെയിംസും സൂര്യയും തമ്മിലുള്ള തർക്കത്തിനിടെ ജോളി ജെയിംസ്, സൂര്യയെ കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ മുറിവേറ്റ സൂര്യ ഇറങ്ങിയോടി. ഇതിനിടെ സ്ഥലത്തെത്തിയ പൊലീസ് സൂര്യയെ ആശുപത്രിയിലെത്തിക്കുകയും ജോളിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ടു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.