ആലുവ: മകനെ മർദ്ദിക്കുന്നത് കണ്ട് പിടിച്ചു മാറ്റാൻ ചെന്ന അച്ഛൻ മർദ്ദനമേറ്റ് മരണമടഞ്ഞ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. ആലങ്ങാട് നീറിക്കോട് തേവാരപ്പിള്ളി വീട്ടിൽ നിഥിൻ (24), നീറിക്കോട് പുളിക്കപറമ്പിൽ വീട്ടിൽ തൗഫീക്ക് (22) കരുമാലൂർ തട്ടാംപടി പാണാട് ഭാഗത്ത് തൊടുവിലപ്പറമ്പിൽ വീട്ടിൽ വിവേക് (23) എന്നിവരെയാണ് ആലുവ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആലങ്ങാട് നീറിക്കോട് സ്വദേശി വിമൽ കുമാറാണ് മരണമടഞ്ഞത്. കഴിഞ്ഞ ഇരുപതിന് വൈകിട്ടായിരുന്നു. സംഭവം. വിമൽ കുമാറിന്റെ മകൻ റോഹിനെയും സുഹൃത്തിനെയും പ്രതികൾ ആക്രമിക്കുന്നത് കണ്ട് പിടിച്ച് മാറ്റാൻ ചെന്ന വിമൽ കുമാറിനെയും ഇവർ ആക്രമിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്ന് തന്നെ മരണമടഞ്ഞു.

ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ് നിഥിനും, തൗഫീക്കും ഇതിന് ശേഷം ഇവർക്ക് രക്ഷപ്പെടാൻ വാഹനം നൽകി സഹായിച്ചതാണ് വിവേക്. സംഭവത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. ഇൻസ്‌പെക്ടർ ബേസിൽ തോമസ്, എസ്‌ഐ രതീഷ് ബാബു, എഎസ്ഐ മാരായ സജിമോൻ, ബിനോജ്, എസ്.സി.പി.ഒ മുഹമ്മദ് നൗഫൽ, സി.പി.ഒ മാരായ സിറാജുദ്ദീൻ, എഡ്വിൻ ജോണി, പ്രതീഷ് എന്നിവരും അമ്പേഷണ സംഘത്തിലുണ്ടായിരുന്നു.