കൊച്ചി: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം വൈകുന്നതിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് കോടതി നിർദേശിച്ചു. ശമ്പളവിതരണ കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്തെന്നും കോടതി ആരാഞ്ഞു. ആഗസ്തിലെ ശമ്പളം കൊടുത്താലേ ജീവനക്കാർക്ക് ശരിക്കും ഓണം ആഘോഷിക്കാനാകു.

കഴിഞ്ഞവർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോവുകയാണ് സർക്കാർ ചെയ്തത്. തുടർന്ന് ശമ്പളം പണമായും കൂപ്പണമായും നൽകാമെന്ന തീരുമാനമെടുത്തു. ശമ്പളം നൽകണമെന്ന കാര്യം എപ്പോഴും കോടതിയെക്കൊണ്ട് ഓർമിപ്പിക്കുന്നത് എന്തിനെന്ന് കോടതിചോദിച്ചു.

ഉന്നത സമിതി യോഗം ചേർന്ന് കെഎസ്ആർടിസിയിൽ ശമ്പളം കൊടുക്കാൻ എന്ത് തീരുമാനം എടുത്തുവെന്ന് കോടതി ചോദിച്ചു.പണം തരില്ലെന്ന് പറയാനാണോ മൂന്ന് മന്ത്രിമാർ യോഗം നടത്തിയത്?എന്തുകൊണ്ട് സർക്കാരിന് പണം നൽകാൻ കഴിയുന്നില്ല? ശമ്പളം പണം ആയി തന്നെ കൊടുക്കണം.കൂപ്പൺ വിതരണം അനുവദിക്കില്ല.കേസ് ഈ മാസം 24ലേക്ക് മാറ്റി.