കോട്ടയം: പാലായിൽ സഹപാഠിയായ പെൺകുട്ടിയെ അഭിഷേഖ് ബൈജു കഴുത്തറുത്തുകൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് സൂചന. പൊലീസ് ഇക്കാര്യം തന്നെയാണ് വ്യക്തമാക്കുന്നത്. കഴുത്തറുത്തുകൊലപ്പെടുത്താനിടയാക്കിയത് സംശയമാണെന്ന് പ്രതി അഭിഷേക് ബൈജുവിന്റെ മൊഴി. മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് ബന്ധമുണ്ടെന്ന് അഭിഷേക് സംശയിച്ചിരുന്നു. കൊലപാതകത്തിന് ശേഷം പിടിയിലായ അഭിഷേകിന് കുറ്റകൃത്യത്തിൽ യാതൊരു കുറ്റബോധവും ഇല്ലെന്ന് പൊലീസ് പറയുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചപ്പോഴും അഭിഷേകിന്റെ മുഖഭാവത്തിൽ ഇത് വ്യക്തമായിരുന്നു. ഇതെല്ലാം ആസൂത്രിത കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങളാണ്.

പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ കഴിഞ്ഞിറങ്ങിയ കളപ്പുരക്കൽ വീട്ടിൽ നിഥിനയെ അഭിഷേക് ഇന്ന് രാവിലെ 11.30 ഓടെ കഴുത്തറുത്തുകൊല്ലപ്പെടുത്തുകയായിരുന്നു. 'നിഥിനയ്ക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ട്. അതിന്റെ ചിത്രങ്ങൾ താൻ ഫോണിൽ കണ്ടു' ഇതാണ് ഇത്തരമൊരു കൃത്യം ചെയ്യുന്നതിലേക്ക് നയിച്ചതെന്നാണ് അഭിഷേക് മൊഴി നൽകിയിരിക്കുന്നത്.

ഈ ബന്ധം സംബന്ധിച്ച് നിഥിനയോട് പലതവണ ചോദിച്ചെന്നും എന്നാൽ കൃത്യമായി മറുപടി നൽകിയില്ലെന്നും അഭിഷേകിന്റെ മൊഴിയിൽ പറയുന്നു. രണ്ടു വർഷമായി പ്രണയത്തിലായ നിഥിനയും അഭിഷേകും തമ്മിൽ അകലാൻ കാരണം ഇത്തരമൊരു സംശയമാണെന്നാണ് പൊലീസ് കരുതുന്നത്. സ്വയം കൈത്തണ്ട മുറിച്ച് പെൺകുട്ടിയെ ഭയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പേപ്പർ കട്ടർ കൈയിൽ കരുതിയത എന്നാണ് മൊഴിയെങ്കിലും പൊലീസ് ഇത് പൂർണമായും വിശ്വസിച്ചിട്ടില്ല. എന്നാൽ പരീക്ഷ കഴിഞ്ഞ ഇറങ്ങിയ നിഥിനയുമായുള്ള സംസാരം വഴക്കായി.

നിഥിനയെ കൊലപ്പെടുത്തിയ ശേഷം ഒരു കൂസലുമില്ലാതെ അടുത്തുള്ള ബഞ്ചിൽ വിശ്രമിക്കുകയായിരുന്നു അഭിഷേക് ബൈജുവെന്ന് ദൃക്‌സാക്ഷികൾ വ്യക്തമക്കി. പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനകത്ത് പുതുതായി പണി കഴിപ്പിക്കുന്ന സിവിൽ സർവീസ് അക്കാദമിയുടെ കെട്ടിട നിർമ്മാണ തൊഴിലാളികളാണ് ആദ്യം സംഭവസ്ഥലത്ത് എത്തുന്നത്. അവർ ഓടിയെത്തുമ്പോൾ കാണുന്നത് കഴുത്തിന് മുറിവേറ്റ് കിടക്കുന്ന നിഥിനയേയും കയ്യിൽ ചെറിയ മുറിവുമായി അടുത്തുള്ള ബെഞ്ചിൽ വിശ്രമിക്കുന്ന അഭിഷേകിനെയുമാണ്.

പണിസ്ഥലത്തേക്ക് വന്ന വാഹനത്തിൽ നിഥിനയെ ആശുപത്രിലേക്ക് എത്തിച്ചതും ഇവരാണ്.'പണിക്കിടയിൽ ഒരു പെൺകുട്ടിയുടെ നിലവിളി കേട്ടിട്ടാണ് ഞങ്ങൾ ഓടിയെത്തുന്നത്. എത്തിയപ്പോൾ തന്നെ ഇവിടെ മുഴുവൻ രക്തമായിരുന്നു. നല്ല ആഴത്തിലുള്ള മുറിവായിരുന്നു പെൺകുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്നത്. ഉടൻ തന്നെ അതു വഴി വന്ന വാഹനത്തിൽ പെൺകുട്ടിയെ കയറ്റി വിടുകയായിരുന്നു,' കെട്ടിടത്തിന്റെ ഇലക്ട്രിക്കൽ കോൺട്രാക്ട് വർക്ക് ഏറ്റെടുത്ത് ചെയ്യുകയായിരുന്ന ബിജു മാത്യു മാധ്യമങ്ങളോട് പറഞ്ഞു.

കൃത്യത്തിനു ശേഷം രക്ഷപ്പെടാനുള്ള ശ്രമമൊന്നും അഭിഷേക് നടത്തിയില്ലെന്നും അടുത്ത് തന്നെയുള്ള ഒരു ബഞ്ചിൽ ഇരിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറയുന്നു. പൊലീസ് ജീപ്പിൽ ഒരു മടിയും കൂടാതെയാണ് അഭിഷേക് കയറിയത്. മുഖത്ത് ഒരു ഭാവവ്യത്യാസവും ഇല്ലായിരുന്നു. കോളേജ് ലാബിൽ ഉപയോഗിക്കുന്ന ഒരു തരം കത്തി കൊണ്ടാണ് അഭിഷേക് നിതിനയെ ആക്രമിച്ചത്. പൊലീസ് പിടികൂടുന്ന സമയത്ത് പ്രതിയുടെ വലത്തേകൈയിൽ ഒരു മുറിവുണ്ടായിരുന്നെന്നും ദൃക്‌സാക്ഷികൾ സൂചിപ്പിച്ചു.

അതേസമയം കോളജ് ഗ്രൗണ്ടിനു സമീപം അഭിഷേക് ബൈജുവും നിഥിനമോളും തമ്മിൽ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞു. പെട്ടെന്ന് അഭിഷേക്, നിഥിനയെ കഴുത്തിൽ കുത്തിപ്പിടിച്ച് നിലത്തുകിടത്തി. കഴുത്തറുത്തശേഷം പൊലീസ് വരുന്നതുവരെ ശാന്തനായി പ്രതി ഇരുന്നുവെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു.

'ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യൻ കൈ തുടച്ച് പരിസരത്തെ കസേരയിൽ കയറി ഇരുന്നു. ഉടൻ തന്നെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതിയുടെ ഇരിപ്പ്' സെക്യുരിറ്റി പറഞ്ഞു.