മലപ്പുറം: പ്രവാസിയുടെ 50ലക്ഷംരൂപ തട്ടിയെടുത്ത കേസിൽ അൻവർ എംഎ‍ൽഎ പ്രഥമദൃഷ്ട്യാ വഞ്ചന നടത്തിയതായി ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടും എന്തുകൊണ്ട് അൻവറിനെ അറസ്റ്റു ചെയ്യുന്നില്ലെന്ന് പരാതിക്കാരൻ കോടതിയിൽ. കർണാടകയിൽ ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എൻജിനീയറുടെ 50 ലക്ഷം തട്ടിയ കേസിൽ 13ന് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാനാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. രശ്മി ക്രൈം ബ്രാഞ്ചിന് ഉത്തരവ് നൽകിയത്.

ക്രൈം ബ്രാഞ്ച് സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ നടത്തിയ വാദത്തിലാണ് പരാതിക്കാരൻ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിന്റെ അഭിഭാഷകൻ എ. അബ്ദുൽഖാക്കിബ് ക്രൈം ബ്രാഞ്ച് എംഎ‍ൽഎയെ എന്തു കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം ഉയർത്തിയത്. ഇതോടെ സമ്പൂർണ കേസ് ഡയറി ഹാജരാക്കാൻ കോടതി ഉത്തരവ് നൽകുകയായിരുന്നു.

കോടതി നിർദ്ദേശിച്ചപ്രകാരം ക്രൈം ബ്രാഞ്ച് കേസ് ഡയറി ഹാജരാക്കിയില്ലെന്നും മുമ്പ് മഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി മാത്രമാണ് ഹാജരാക്കിയതെന്നും പരാതിക്കാരൻ കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവ് പ്രകാരം 2018 ഡിസംബർ 13മുതൽ അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് രണ്ടു വർഷമായി നടത്തിയ അന്വേഷണത്തിന്റെ കേസ് ഡയറി സമർപ്പിച്ചിട്ടില്ല.

ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ മുംഗലാപുരത്തെ തുർക്കളിഗെ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിന്റെ പേരാണ് പറയുന്നത്. എന്നാൽ പി.വി അൻവർ കെ.ഇ സ്റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിന്റെ പേരിലാണ് 50 ലക്ഷം വാങ്ങി നടുത്തൊടി സലീമുമായി കരാർ ഉണ്ടാക്കിയത്. ഈ സ്ഥാപനത്തെക്കുറിച്ച് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ മൗനം പാലിക്കുകയാണ്.അന്വേഷണം അട്ടിമറിച്ച് ക്രൈം ബ്രാഞ്ച് പി.വി അൻവർ എംഎ‍ൽഎയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. ഇതോടെയാണ് സമ്പൂർണ്ണ കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകിയത്.

ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ച് മലപ്പുറം ഡി.വൈ.എസ്‌പി പി. വിക്രമൻ കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ പി.വി അൻവർ എംഎ‍ൽഎ പ്രഥമദൃഷ്ട്യാവഞ്ചന നടത്തിയതായി വ്യക്തമാക്കിയിരുന്നു.മംഗലാപുരം ബൽത്തങ്ങാടി തൂലൂക്കിലെ തണ്ണീരുപന്ത പഞ്ചായത്തിലെ ക്രഷർ പി.വി അൻവറിന് വിൽപന നടത്തിയ കാസർഗോട്ട് സ്വദേശി കെ. ഇബ്രാഹിമിൽ നിന്നും 15ന് ഡി.വൈ.എസ്‌പി മൊഴി രേഖപ്പെടുത്തിയിരുന്നു.

ക്രഷറും ഇതോടൊപ്പമുള്ള 26 ഏക്കർഭൂമിയും സ്വന്തം ഉടമസ്ഥതയിലാണെന്നും ക്രയവിക്രയ അവകാശമുണ്ടെന്നും പറഞ്ഞാണ് പി.വി അൻവർ പ്രവാസി എൻജിനീയർ മലപ്പുറം പട്ടർക്കടവ് സ്വദേശി നടുത്തൊടി സലീമിൽ നിന്നും 10 ശതമാനം ഷെയറും മാസം അരലക്ഷം ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ ക്രഷർ സർക്കാരിൽ നിന്നും പാട്ടത്തിന് ലഭിച്ച രണ്ടേക്കറോളം ഭൂമിയിലാണെന്നും ഇതിന്റെ പാട്ടക്കരാർ മാത്രമാണ് അൻവറിന് കൈമാറിയതെന്നുമാണ് ഇബ്രാഹിമിന്റെ മൊഴി.

ഇതോടൊപ്പം ക്രഷറിനോട് ചേർന്ന് സ്വന്തം ഉടമസ്ഥതയിലുള്ള 1.5 ഏക്കർ ഭൂമിയും കൊറിഞ്ചയിലെ 1.5 ഏക്കർഭൂമിയും കൈമാറിയതായും മൊഴി നൽകിയിട്ടുള്ളത്. പി.വി അൻവർ കരാറിൽ സ്വന്തം ഉടമസ്ഥതയിലും ക്രയവിക്രയ സ്വാതന്ത്ര്യത്തോടുകൂടിയതുമാണ് ക്രഷർ എന്ന് പറയുന്നതും ക്രഷർ പാട്ടഭൂമിയിലുള്ളതാണെന്നു വ്യക്തമാക്കാത്തതും പ്രഥമ ദൃഷ്ട്യാ വഞ്ചനയാണെന്നാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്. ഉടൻ മംഗലാപുരത്തുപോയി അന്വേഷണം നടത്തുമെന്നും കൂടുതൽ രേഖകൾ പരിശോധിച്ചും സാക്ഷികളുടെ മൊഴികളെടുത്തും അന്വേഷണം പൂർത്തീകരിച്ച് അന്തിമറിപ്പോർട്ട് സമർപ്പിക്കുമെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

ഹൈക്കോടതി ഉത്തരവുപ്രകാരം അന്വേഷണം ആരംഭിച്ച് രണ്ടര വർഷം കഴിഞ്ഞിട്ടും പ്രതിയായ പി.വി അൻവർ എംഎ‍ൽഎയെ അറസ്റ്റു ചെയ്യാതെ ക്രൈം ബ്രാഞ്ച് അന്വേഷണം അട്ടിമറിക്കുകയാണെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരൻ സലീം സമർപ്പിച്ച ഹരജിയിലാണ് കേസന്വേഷണം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ മേൽനോട്ടത്തിലാക്കിയത്.