പാലക്കാട്: കോഴിക്കോട് മാനസിക വൈകല്യമുള്ള യുവതിയെ ബസിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച സംഭവത്തിന്റെ വിവരം പുറത്തുവരുമ്പോൾ തന്നെ മറ്റൊരു നടുക്കുന്ന പീഡന വാർത്ത കൂടി. പാലക്കാട്ട് നിന്നാണ് അതിക്രൂര പീഡനത്തിന്റെ വിവരം പുറത്തായത്. മയക്കുമരുന്ന് നൽകി പെൺകുട്ടിയെ യുവാക്കാൾ വർഷങ്ങളായി പീഡിപ്പിച്ചെന്നാണ് ഉയർന്നിരിക്കുന്ന ആക്ഷേപം.

പാലക്കാട് തൃത്താലയ്ക്കടുത്തുള്ള കറുകപ്പുത്തൂരിൽ ആണ് സംഭവം. ലഹരി ഉപയോഗത്തെ തുടർന്ന് മാനസിക നില തകരാറിലായ പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. യുവാക്കൾ നഗ്‌നദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയായാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.

വർഷങ്ങളായി മയക്കുമരുന്ന് നൽകി യുവാക്കൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നാണ് അമ്മയുടെ പരാതി. വിവാഹവാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവാണ് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയതെന്നും അമ്മ പറയുന്നു. തുടർന്ന് ഈ യുവാവ് മറ്റുള്ളവരും പീഡിപ്പിക്കുകയായിരുന്നു.

2019ലാണ് പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയുമായി ഇയാൾ അടുത്തത്. പിന്നീട് ഇയാൾ വിവാഹവാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അടുത്തിടെയാണ് പീഡനത്തിനിരയായ വിവരവും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന കാര്യവും അമ്മ അറിഞ്ഞത്. വിവാഹവാഗ്ദാനം ചെയ്ത യുവാവിനെ കൂടാതെ ഇയാളുടെ നാല് സുഹൃത്തുക്കൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചതായും അമ്മ പറയുന്നു.

വർഷങ്ങളായി ലഹരി ഉപയോഗിച്ചതിന്റെ ഭാഗമായി പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായപ്പോഴാണ് തൃശൂരിൽ ചികിത്സ തേടിയെത്തിയത്. അതിനിടെയാണ് ബലാത്സംഗത്തിനിരയായ കാര്യം പെൺകുട്ടി അമ്മയോട് തുറന്നുപറയുകയായിരുന്നു