തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഭരണമാറ്റം ഉണ്ടാകുമോ? അതോ പിണറായി മന്ത്രിസഭയ്ക്ക് തുടർഭരണം കിട്ടുമോ? കേരളീയരുടെ ആകാംക്ഷ തീരാൻ ഇനി അവശേഷിക്കുന്നത് ആറ് ദിവസം മാത്രമാണ്. ഇതിനിടെ മുന്നണികളുടെ കാര്യം പരിശോധിച്ചാൽ ആർക്കും അത്രയ്ക്ക് ആത്മവിശ്വാസം ഇല്ലെന്നതാണ് വാസ്തവം. കാരണം, തെരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ എൽഡിഎഫിനുണ്ടായിരുന്ന മുൻതൂക്കം ഇല്ലാതാക്കാൻ യുഡിഎഫിന് സാധിച്ചു. ഇതോടെ മത്സരഫലം തീർത്തും പ്രവചനത്തിന് അതീതമായി മാറുകയായിരുന്നു. യുഡിഎഫ് അധികാരം പിടിക്കുമെന്ന് ആത്മവിശ്വാസത്തോടെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വിലയിരുത്തുമ്പോൾ തന്നെ മറുവശച്ച് ചില കോണുകളിൽ കാലുവാരലിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. എങ്കിലും വിജയിക്കുമെന്ന ആത്മവിശ്വാസം ഇടതു കേന്ദ്രങ്ങളിലുണ്ട്.

ഇക്കുറി എൽഡിഎഫിന് ഭരണം നഷ്ടമാകുകയാണെങ്കിൽ ഇന്ത്യയിലെ ഭൂപടത്തിൽ നിന്നും ഒരു കമ്മ്യൂണിസ്റ്റ് സർക്കാർ അപ്രത്യക്ഷമാകും. അതേസമയം തുടർഭരണം ഉണ്ടായാൽ പിണറായി തന്നെ മുഖ്യമന്ത്രിയാകുകയും ചെയ്യും. അതേസമയം സംസ്ഥാന ഇന്റലിജൻസിന്റെ റിപ്പോർട്ടിൽ അടക്കം യുഡിഎഫിന് ഭരണം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ ഈ സർക്കാറിന്റെ കണ്ണിലെ കരടായ ചില ഉദ്യോഗസ്ഥർക്ക് ചിലപ്പോൾ മികച്ച വകുപ്പുകളും സ്ഥാനങ്ങളും ലഭിച്ചേക്കാം. ഇത് സിപിഎമ്മിലെ ചിലരെ ഇപ്പോഴേ അലോസരപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഎം ഭരണത്തിന് ഒത്താശപാടുന്ന ചില ഉദ്യോഗസ്ഥ സഹായത്തിൽ മറ്റു ചിലരെ ഒതുക്കാനുള്ള തീവ്രപരിശ്രമമാണ് നടക്കുന്നത്.

ഇടതു സർക്കാറിന്റെ കണ്ണിൽ കരടായ ഉദ്യോഗസ്ഥരുടെ ഹിറ്റ്‌ലിസ്റ്റ് തന്നെ തയ്യാറാക്കി കഴിഞ്ഞു. ഇവർക്ക് യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയാൽ മികച്ച വകുപ്പുകൾ കിട്ടാതിരിക്കാനുള്ള പാരവെപ്പാണ് അണിയറയിൽ ഒരുങ്ങുന്നത്. ഹിറ്റ്‌ലിസ്റ്റിൽ പെട്ടവരെ അടിയന്തരമായി ഏതെങ്കിലും കേസിൽ കുടുക്കിയ വകുപ്പു തല നടപടി സ്വീകരിക്കാനോ ആണ് ഒരുങ്ങുന്നത്. ഇതിനായി ചില ഐഎഎസ് -ഐപിഎസ് ഉദ്യോഗസ്ഥരുടെ പേര് ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും മുന്നിലെത്തി കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.

ഏഴു പേർക്കെതിരായാണ് നടപടികൾ നടത്താൻ തുനിയുന്നത്. ഈ സർക്കാരിന്റെ ഭരണത്തിൽ അവശേഷിക്കുന്ന ദിവസങ്ങളിൽ ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മൂന്ന് ഐപിഎസുകാരാണ് ഈ ഹിറ്റ്‌ലിസ്റ്റിലുള്ളത്. പത്മകുമാർ, അനൂപ് ജോൺ, ജയനാഥ് തുടങ്ങിയവരാണ് ഇവർ. ഇവരിൽ തലകുനിക്കാത്ത ഉദ്യോഗസ്ഥനാണ് അനൂപ്. അദ്ദേഹം ഈ സർക്കാറിന്റെ ഭരണത്തിൽ തീർത്തും നിശബ്ദനായിരുന്നു. അദ്ദേഹത്തിന് മികച്ച അവസരം ലഭിച്ചിരുന്നില്ല. ടി പി വധകേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു എന്നതു കൊണ്ടാണ് സിപിഎമ്മിന്റെ ഹിറ്റ്‌ലിസ്റ്റിൽ ഇടംപിടിച്ചതും.

യാതൊരു കൂസലുമില്ലാതെ ഐപിഎസ് ഉദ്യോഗസ്ഥനായ ജഗന്നാഥനാണ് സർക്കാറിന്റെ നോട്ടപ്പുള്ളിയായുള്ളത്. ഇദ്ദേഹത്തിനൊപ്പം പത്മകുമാറും ഹിറ്റ്‌ലിസ്റ്റിലുണ്ട്. ഇദ്ദേഹത്തിനെതിരെയും നടപടി അണിയറയിൽ ഒരുങ്ങുകയാണ്. ഐപിഎസുകാർ കൂടാതെ ഐഎഎസുകാർക്കെതിരെയും നടപടിക്ക് നീക്കം നടക്കുന്നുണ്ട്. ഇതിൽ പ്രധാന ആഴക്കടൽ മത്സ്യബന്ധനത്തിലെ സർക്കാറിന്റെ കള്ളക്കളികൾ പുറത്തു കൊണ്ടുവന്ന എൻ പ്രശാന്താണ്. അടുത്ത സർക്കാർ അധികാരത്തിൽ വന്നാൽ ഏറ്റവും മികച്ച സ്ഥാനം തന്നെ ലഭിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്. ഇതിനിടെയാണ് പ്രശാന്തിനെയും ഒതുക്കാനുള്ള ശ്രമം ശക്തമായി അണിയറയിൽ ഒരുങ്ങുന്നത്.

ബി അശോക് എന്ന ഐഎഎസുകാരനാണ് ഈ ലിസ്റ്റിലെ രണ്ടാമൻ. കാർഷിക വകുപ്പിൽ അടക്കം മികച്ച സേവനം നടത്തിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഇടതു രാഷ്ട്രീയത്തിന് വഴങ്ങാത്തതാണ് ഇദ്ദേഹത്തെയും അനഭിമതനാക്കിയത്. കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയനായ മറ്റൊരു വ്യക്തി പത്തനംതിട്ട കലക്ടറായിരുന്ന പി ബി നൂഹാണ്. സിപിഎമ്മുമായി ചേർന്നു പോയിരുന്ന മികച്ച ഉദ്യോഗസ്ഥനായിരുന്നുവെങ്കിലും പമ്പയിലെ മണൽക്കടത്തു വിഷയത്തിലെ ഇടപെടലിലാണ് അദ്ദേഹം സർക്കാറിന് അനഭിമതനായത്. അതുകൊണ്ട് തന്നെയാണ് പി ബി നൂഹിനെയും ഒതുക്കാനുള്ള ശ്രമം അണിയറയിൽ ശക്തമായി പുരോഗമിക്കുന്നത്.

യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മികച്ച പദവികളിൽ എത്താതിരിക്കുക എന്നതു കൊണ്ടാണ് ഇത്തരം നീക്കങ്ങൾ അണിയറയിൽ ശക്തമായി നടത്തുന്നതും. ഭരണ തുടർച്ച ഉണ്ടാകില്ലെന്ന പൊതു വിലയിരുത്തലാണ് സെക്രട്ടറിയേറ്റിലെ മുതിർന്ന സിവിൽ സർവ്വീസുകാർക്കുമുള്ളത്. സ്ഥാനാർത്ഥി മികവിന്റെ കരുത്തിൽ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് അവരുടെ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ട്രന്റ് അവലോകനം ചെയ്ത് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടും ഇത്തരത്തിലായിരുന്നുവെന്നാണ് സിവിൽ സർവ്വീസുകാരിൽ പ്രമുഖരുടെ അടക്കം പറച്ചിൽ. എന്നാൽ ഇത് സർക്കാരിന് മുന്നിൽ എത്തിയപ്പോൾ 77 സീറ്റിന്റെ തുടർഭരണ സാധ്യതയായി മാറുകയായിരുന്നു.

ഇന്റലിജൻസ് ആദ്യം തയ്യാറാക്കിയ റിപ്പോർട്ടിൽ യുഡിഎഫിന് 88 സീറ്റു ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, ഈ റിപ്പോർട്ട് പുലിവാലാകുമെന്ന് ഭയന്ന് 77ലേക്ക് മാറ്റുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. 85 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് ഐഎഎസുകാരിൽ ഭൂരിഭാഗത്തിന്റേയും വിലയിരുത്തൽ. കേന്ദ്ര ഇന്റലിജൻസിന്റെ റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുക്കുകയാണ് സീനിയർ ഐഎഎസുകാരും. തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും ഇടതിന് തിരിച്ചടിയുണ്ടാകുമെന്നാണ് സിവിൽ സർവ്വീസുകാരുടെ പൊതു നിലപാട്. സർക്കാറിനെതിരായ നിശബ്ദ തരംഗം കേരളത്തിൽ യുഡിഎഫിന് ചരിത്ര വിജയം നേടാൻ വഴിയൊരുക്കുമെന്ന് കേന്ദ്ര സർക്കാറിന് കീഴിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് എന്നാണ് സൂചന. ഈ സാഹചര്യം കൂടി മുന്നിൽ കണ്ടാണ് ചില ഉദ്യോഗസ്ഥരെ ാെതുകൈകനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നത്.