കോഴിക്കോട്: വാളയാർ സംഭവത്തിന്റെ നടുക്കം മാറും മുമ്പ് അതിക്രൂരമായ മറ്റൊരു പീഡനം. കോഴിക്കോട് ജില്ലയിലെ  ഉണ്ണികുളം പഞ്ചായത്തിൽ ആറു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു. എകരൂലിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്. 15 ാം വാർഡിൽ മാളൂർമ്മൽ ക്വാറിക്കടുത്താണ് കുടുംബം താമസിക്കുന്നത്. ക്വാറിയിൽ ജോലി ചെയ്യുന്ന കുടുംബത്തിലുള്ള കുട്ടിയാണ് ക്രൂരലൈംഗിക പീഡനത്തിനിരയായത്. സംഭവസമയം രക്ഷിതാക്കൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ പറയുന്നത്.

ആറു വയസുകാരിയെ കൂടാതെ മൂന്നര, ഒന്നര വയസുകാരായ രണ്ടു ആൺകുട്ടികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അടച്ചുറപ്പില്ലാത്ത ചെറിയ വീടിന്റെ വരാന്തയിൽ ഇരുന്ന കുട്ടികളുടെ കരച്ചിൽ കേട്ടതായി നാട്ടുകാർ പറഞ്ഞു.

രാത്രി ഒമ്പതരയോടെ കുട്ടിയുടെ അമ്മ വീട്ടിൽ നിന്ന് പുറത്തേക്ക് പോവുന്നത് കണ്ടതായി പ്രദേശവാസികളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വടകര റൂറൽ എസ്‌പി ശ്രീനിവാസ് താമരശ്ശേരി ഡിവൈ.എസ്‌പി പ്രിഥിരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.