മലപ്പുറം: കാലിന്റെ ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിന്റെ ഭാഗമായി വീടിന് മുന്നിൽ നടക്കുകയായിരുന്ന യുവാവിന് പൊലീസ് മർദനം. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന യുവാവിനെയാണ് പൊന്നാനി പൊലീസ് അകാരണമായി മർദ്ദിച്ചതായി പരാതി ഉയർന്നത്.

പൊന്നാനി സിവിൽ സ്റ്റേഷന് പിൻവശം താമസിക്കുന്ന ആല്യാമാക്കാനകത്ത് മുഹമ്മദ് അസ്ലം (20)നാണ് പൊലീസ് മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റത്. മർദ്ദനത്തിൽ കാൽമുട്ടും, ഇരുകൈകൾക്കും പൊട്ടലുണ്ട്.ചൊവ്വാഴ്ച വൈകുന്നേരം വീടിന് മുന്നിലെ റോഡരികിൽ നിൽക്കുകയായിരുന്നു അസ്ലം. അജ്മാനിൽ ജോലി ചെയ്യുന്ന അസ്ലം ഒരു മാസം മുമ്പാണ് കാലിന്റെ ഓപ്പറേഷന് വേണ്ടി നാട്ടിലെത്തിയത്.

ഓപ്പറേഷന് ശേഷം ഡോക്ടറുടെ നിർദ്ദേശ പ്രകാരം വ്യായാമത്തിന്റെ ഭാഗമായി വീടിന് മുന്നിൽ നടക്കുന്നതിനിടെ ബൈക്കിലെത്തിയ പൊലീസ് ലാത്തി കൊണ്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് താഴെ വീണ അസ്ലമിനെ തുടർന്നും മർദ്ദിച്ചു. ബഹളം കേട്ട് വീട്ടുകാർ എത്തിയതോടെയാണ് പൊലീസ് മടങ്ങിയത്.

തുടർന്ന് അസ്ലമിനെ പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ ചികിത്സക്കായി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ താലൂക്കാശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി.എന്നാൽ സംഭവത്തിൽ പൊലീസ് പ്രതികരിച്ചില്ല.