കോഴിക്കോട്: ഫലസ്തീൻ വിഷയത്തിൽ യുഡിഎഫിൽ പ്രതിസന്ധി ഉണ്ടാക്കാൻ വിധം ചൂണ്ടയുമായി സിപിഎം വീണ്ടും രംഗത്ത്. സിപിഎം സംഘടിപ്പിക്കുന്ന ഫലസ്തീൻ റാലിയിൽ ലീഗ് നേതാക്കളെ ക്ഷണിക്കാനാണ് സിപിഎം നീക്കം. ഇതിന് അനുകൂലമായി ലീഗ് നേതാക്കൾ പ്രതികരിക്കുകയും ചെയ്തതോടെ കോൺഗ്രസിൽ ആശങ്ക പടരുകയും ചെയ്തു. എന്നാൽ, ലീഗ് നേതാക്കൾ സിപിഎം പരിപാടിയൽ പങ്കെടുക്കരുതെന്നാണ് കോൺ്ഗ്രസ് നേതാക്കളുടെ ആവശ്യം.

രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കുള്ള കോൺഗ്രസ് നേതാക്കൾ ലീഗ് നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ചു. ഇതിന് പിന്നാലെയാണ് റാലിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ നിന്ന് ലീഗ് പിൻവാങ്ങാനുള്ള സാധ്യതയേറുന്നത്. സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സിപിഎം നേതൃത്വത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. സമസ്ത ഉൾപ്പെടെയുള്ള ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ഈ പരിപാടിയിലേക്ക് കോൺഗ്രസിനെ മാറ്റി നിർത്തി ലീഗിനെ ക്ഷണിക്കാനാണ് സിപിഎം നീക്കം.

മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിൽ തരൂർ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിനെ മാറ്റി നിർത്തുന്നത്. എന്നാൽ ആ പരിപാടിയുടെ സംഘാടകകരായിരുന്ന ലീഗിനോട് വ്യത്യസ്തമായ സമീപനമാണ് സിപിഎം പ്രകടിപ്പിക്കുന്നത്. അതേസമയം യുഡിഎഫിൽ ആശയക്കുഴപ്പം ഉടലെടുക്കുമ്പോൾ വീണ്ടും ചൂണ്ടയുമായി സിപിഎം നേതാവ് എ കെ ബാലൻ രംഗത്തുവന്നു.

സിപിഎമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ് ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ രംഗത്തുവന്നു. ശക്തമായ രാഷ്ട്രീയ തീരുമാനമാണ് മുസ് ലിം ലീഗ് എടുത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലീഗ് കോൺഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്ന് പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും എ.കെ. ബാലൻ വ്യക്തമാക്കി. ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് ലീഗിനെ മുമ്പ് സിപിഎം ക്ഷണിച്ചിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയിൽ മുന്നണി തീരുമാനത്തിനെതിരായ തീരുമാനം വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് പങ്കെടുക്കാതിരുന്നത്. മുൻ സമീപനത്തിൽ നിന്ന് ഇപ്പോൾ ലീഗ് മാറിയിരിക്കുകയാണ്.

ഫലസ്തീൻ വിഷയത്തിൽ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്ത് സെമിനാർ സംഘടിപ്പിക്കുന്നതിനെ പോലും കോൺഗ്രസ് എതിർക്കുകയാണ്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സമീപനത്തോട് യോജിക്കാനാവാത്ത സാഹചര്യമാണ് ലീഗിൽ വന്നു ചേർന്നിട്ടുള്ളത്. ഇതിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിനായി ചെലവാക്കുന്ന പണം നിക്ഷേപമാണെന്ന് എ.കെ. ബാലൻ പറഞ്ഞു. കേരളീയത്തിന്റെ ഭാഗമായി എത്ര വരുമാനം നേടാനാവുമെന്ന് ഇനിയുള്ള ഘട്ടങ്ങളിൽ കാണാൻ സാധിക്കും. സ്‌കൂൾ കലോത്സവം, കായിക മത്സരം എന്നിവ ധൂർത്താണെന്ന് ആരെങ്കിലും പറയാറുണ്ടോ എന്നും എ.കെ ബാലൻ ചോദിച്ചു.