കണ്ണൂർ: തന്റെ പ്രവർത്തനങ്ങളിൽ വിഭാഗീയത ആരോപിച്ചു താക്കീതുമായി രംഗത്തുവന്ന വി ഡി സതീശന് മറുപടിയുമായി ശശി തരൂർ. പ്രതിപക്ഷ നേതാവിന്റെ താക്കീത് തള്ളിയാണ് തരൂർ രംഗത്തുവന്നത്. വിഭാഗീയ പ്രവർത്തനമാണ് നടത്തുന്നത് എന്ന് കേൾക്കുമ്പോൾ വിഷമമുണ്ടെന്ന് പറഞ്ഞ തരൂർ തനിക്ക് ആരേയും ഭയമില്ലെന്നും വ്യക്തമാക്കി. മലബാർ പര്യടനത്തിനിടെ കണ്ണൂരിൽ ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവിന്റെ വാർത്താ സമ്മേളനത്തിലെ 'മാധ്യമങ്ങൾ ഊതിവീർപ്പിച്ച ബലൂൺ' പ്രയോഗത്തെ പരിഹസിച്ചു കൊണ്ടാണ് തരൂർ പറഞ്ഞത്. 'എന്തുകൊണ്ടാണ് നിങ്ങൾ വന്നിരിക്കുന്നത് എന്ന് എനിക്കറിയാം, നിങ്ങൾ ബലൂൺ ഊതാനല്ല വന്നത്, അതേയോ?' എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'അനാവശ്യ വിഭാഗീയ പ്രവർത്തനങ്ങളാണ് ഞാനും രാഘവനും ചെയ്യുന്നത് എന്ന് പറയുമ്പോൾ ഞങ്ങൾക്ക് വിഷമമുണ്ട്. കഴിഞ്ഞ ദിവസത്തെ പരിപാടി തന്നെ നോക്കിക്കോളൂ. രാവിലെ എണീറ്റ് പോയി പ്രഭാത ഭക്ഷണം കഴിച്ചത് സാദിഖലി ശിഹാബ് തങ്ങൾക്കൊപ്പം.

അതുകഴിഞ്ഞ് ഡിസിസി അധ്യക്ഷനെ കണ്ട് ഓഫീസിൽ കുറച്ചു നേരം ഇരുന്നു. അത് കഴിഞ്ഞ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ സ്ഥാപിച്ച സിവിൽ സർവീസ് അക്കാദമിയിൽ, വിദ്യാർത്ഥികളോടൊപ്പം ചർച്ച ചെയ്തു. അതുകഴിഞ്ഞ് പോയത് മഹിളാ കോളേജിൽ. മഹിളാ ശാക്തീകരണത്തെക്കുറിച്ചായിരുന്നു പ്രഭാഷണം. ശേഷം മാതൃഭൂമിയുടെ നൂറാം വാർഷികത്തിന്റെ ഭാഗമായ നൂറുദിന പ്രഭാഷണ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു, ആഗോള മലയാളികളെക്കുറിച്ചായിരുന്നു സംസാരം. ഇതിനിടയിൽ നവമി ആഘോഷിച്ച എം.ജി.എസ്. നാരായണൻ, മുൻ മന്ത്രി സിറിയക് ജോൺ എന്നിവരെ കണ്ടത് ബഹുമാനത്തോടെയാണ്. എല്ലാമാസവും കോഴിക്കോട് കാണില്ലല്ലോ. വരുമ്പോൾ കാണാൻ എത്തുന്നത് സ്വാഭാവികമാണ്. ഇതിനിടയിൽ കാന്തപുരം മുസ്ലിയാരുടെ അടുത്തെത്തി ആരോഗ്യവിവരം തിരക്കി. എ.പി. മുഹമ്മദ് മുസ്ലിയാരുടെ പേരിൽ നടത്തിയ അനുസ്മരണ പരിപാടിയിലും പ്രസംഗിച്ചു.

ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണം. ഏതാണ് ഞാനും രാഘവനും പറഞ്ഞ വാക്ക് കോൺഗ്രസ് പാർട്ടിക്കെതിരായിട്ടുള്ളത്. ഏത് തെറ്റാണ് ചെയ്ത്. ആരെങ്കിലും എന്നോട് ചോദിച്ചാൽ ഇതൊക്കെ പറയും. ആരും ഔദ്യോഗികമായി ചോദിച്ചിട്ടില്ല. എല്ലാം മാധ്യമങ്ങളിൽ കൂടിയാണ് അറിഞ്ഞത്. കുറച്ച് അസ്വസ്ഥത തോന്നുന്നു. ഇതെല്ലാം മാധ്യമങ്ങൾ വലിയ വിവാദം ആക്കേണ്ട ആവശ്യമില്ല. മാധ്യമങ്ങൾക്ക് അതാണ് ആവശ്യമെങ്കിൽ ഞാൻ തന്നെ സൂചി തരാൻ തയ്യാറാണ്' അദ്ദേഹം പറഞ്ഞു.

'പതിനാലാമത്തെ വർഷമാണ് രാഷ്ട്രീയത്തിൽ ഞാൻ ആരേയും ആക്ഷേപിച്ചിട്ടില്ല. അതല്ല എന്റെ രീതി. ഞാൻ ആരേയും ആക്ഷേപിക്കുന്നില്ല. ആരോടും എതിർപ്പില്ല. ആരേയും ഭയമില്ല അവർ എന്റെ കൂടെ അതുപോലെ ഇരുന്നാൽ സന്തോഷം' തരൂർ പറഞ്ഞു. നേരിട്ട വിഷമം എഐസിസിയെ അറിയിക്കുമോ എന്ന ചോദ്യത്തിന്, 'ചോദിച്ചാൽ അല്ലേ അറിയിക്കേണ്ട ആവശ്യമുള്ളൂ. എനിക്കൊരു പരാതിയും ഇല്ല. ഞാൻ എന്റെ ജോലി ചെയ്യുന്നു' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ശശി തരൂരിനെ ആരെങ്കിലും ഭയക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, അതെനിക്കറിയണം, അവരോട് തന്നെ ചോദിക്കണമെന്നായിരുന്നു മറുപടി. ഈ വിഷയവുമായി ബന്ധപ്പെട്ട് എല്ലാവരോടും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനയെ വിമർശിച്ച് കെ. മുരളീധരൻ എം പിയും രംഗത്തുവന്നിരുന്നു. തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ലെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ് പിൻവലിച്ച പരിപാടി മറ്റൊരു സംഘടന നടത്തിയില്ലായിരുന്നുവെങ്കിൽ കോൺഗ്രസിന് വലിയ ചീത്തപ്പേരായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയ്ക്കെതിരായുള്ള ഒരു സെമിനാറിൽ പങ്കെടുക്കാൻ വന്ന തരൂരിന് കോൺഗ്രസിലെ ചിലരുടെ ഇടപെടൽകൊണ്ട് വേദികിട്ടാതെ മടങ്ങേണ്ടി വന്നു എന്നൊരു വാർത്ത വന്നിരുന്നുവെങ്കിൽ അത് കോൺഗ്രസിനുണ്ടാക്കുമായിരുന്ന ആഘാതം ചെറുതല്ല. പക്ഷെ ഒരു സംഘടന അതേറ്റെടുത്ത് സെമിനാർ നടത്തി. കോൺഗ്രസിന്റെ ആശയങ്ങൾ അദ്ദേഹം വ്യക്തമായി സംസാരിച്ചു.

ആളുകളെ വിലകുറച്ച് കണ്ടാൽ ഇന്നലെ മെസ്സിക്ക് പറ്റിയ പോലെ സംഭവിക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു. സൗദിയെ വിലകുറച്ച് കണ്ടതോടെ മെസിക്ക് തലയിൽ മുണ്ടിട്ട് പോവേണ്ടി വന്നു. നമ്മൾ ഒരാളെ വിലയിരുത്തുമ്പോൾ അത് തരം താഴ്‌ത്തലിലേക്ക് പോവേണ്ടെന്നും ബലൂൺ ചർച്ചയൊന്നും ഇവിടെ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു. പൊതുവേദികളിൽ പങ്കെടുക്കാൻ എല്ലാ എംപിമാർക്കും അവകാശമുണ്ട്. മലപ്പുറത്തെത്തുമ്പോൾ പാണക്കാട് തങ്ങളെ എല്ലാ കോൺഗ്രസുകാരും കാണാറുണ്ട്. യുഡിഎഫിന്റെ ഘടകക്ഷി നേതാവും ആത്മീയ നേതാവുമാണ് തങ്ങൾ. രാഷ്ട്രീയ നേതാക്കൾ തമ്മിൽ കാണുമ്പോൾ തലേന്ന് പെയ്ത മഴയെ കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുമല്ല ചർച്ച ചെയ്യുക. പാർട്ടിയും മുന്നണിയും എങ്ങനെ ശക്തിപ്പെടുത്താം തുടങ്ങിയ രാഷ്ട്രീയം തന്നെയാണ് ചർച്ച ചെയ്യുക. അദ്ദേഹം നടത്തിയ എല്ലാ പൊതുപരിപാടികളും ഡിസിസിയെ അറിയിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ പറഞ്ഞു.