പത്തനംതിട്ട: വൈദ്യപരിശോധനയ്ക്കിടെ പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങോടു കൂടി രക്ഷപ്പെട്ട മോഷണക്കേസിലെ പ്രതിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനിനൊടുവിൽ പൊലീസ്പിടികൂടി. ഇരുട്ട് ഉണ്ണി എന്ന് വിളിക്കുന്ന പ്രതീഷി(20)നെയാണ് വീടിന് സമീപത്തെ വയലിൽ നിന്നും തെരച്ചിൽ നടത്തിയ പൊലീസ് സംഘം പിടികൂടിയത്. കസ്റ്റഡിയിൽ നിന്ന് ചാടുമ്പോൾ കൈയിലുണ്ടായിരുന്ന വിലങ്ങ് ഇയാൾ മുറിച്ചു കളഞ്ഞിരുന്നു. മോഷണത്തിന് പുറമേ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടതിനും വിലങ്ങ് മുറിച്ചതിനും പൊലീസ് പ്രത്യേകം കേസ് എടുത്തു.

ആറന്മുള പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതീഷ് ഇന്നലെ രാത്രി 11.30 നാണ് കോഴഞ്ചേരിയിലെ ജില്ലാശുപത്രിയിൽ മെഡിക്കൽ പരിശോധന നടക്കുന്നതിനിടെ രക്ഷപ്പെട്ടത്. പ്രാഥമിക പരിശോധനയ്ക്കായി ഉയരവും തൂക്കവും നോക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പ്രതി ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ വെട്ടിച്ച് ചാടിയത്. കൂടെയുണ്ടായിരുന്നവർക്ക് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളൂ. വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരേ നടപടിയുണ്ടാകും.

പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പൊലീസുകാരാണ് പ്രതിയുമായി പോയത്. സ്റ്റേഷനിലുണ്ടായിരുന്ന എഎസ്ഐയ്ക്കാണ് പ്രതിയുടെ ചുമതല നൽകിയിരുന്നതെങ്കിലും അദ്ദേഹം സ്വയം ഒഴിവായ ശേഷം പൊലീസുകാരെ കൂട്ടി വിടുകയായിരുന്നുവെന്ന് പറയുന്നു. പ്രതീഷ് മുൻപ് ഒരു പോക്സോ കേസിൽ അറസ്റ്റിലായിട്ടുണ്ട്.