ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി. ചൈന കൈയടക്കിയ പ്രദേശങ്ങൾ കേന്ദ്രസർക്കാർ എന്ന് തിരിച്ചുപിടിക്കുമെന്ന് രാഹുൽ ചോദിച്ചു.

ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

The Chinese have taken our land.

When exactly is GOI planning to get it back?

Or is that also going to be left to an 'Act of God'?

- Rahul Gandhi (@RahulGandhi) September 11, 2020


'ചൈനക്കാർ നമ്മുടെ ഭൂമി കൈയേറിയിരിക്കുന്നു. അത് തിരിച്ചുപിടിക്കാൻ ഇന്ത്യാ സർക്കാർ എപ്പോഴാണ് ശ്രമിക്കുക? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?', രാഹുൽ ട്വിറ്ററിൽ കുറിച്ചു.നേരത്തെ കോവിഡ് കാരണം സാമ്പത്തിക നില തകർന്നത് ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുലിന്റെ പരാമർശം.

ഇതോടെ സൈബർ ലോകത്ത് ബിജെപി- കോൺഗ്രസ് അനുഭാവികൾ തമ്മിൽ വലിയ വാക്പോരും തുടങ്ങിയിട്ടുണ്ട്. ചൈന ഇന്ത്യയുടെ ഭൂമി കൈറേയിയിട്ടുണ്ടെങ്കിൽ അത് യുപിഎ സർക്കാറിന്റെ കാലത്തായിരിക്കുമെന്നും അന്ന് ഭരണത്തിന്റെ റിമോട്ട് കൺട്രോളുമായി ഇരുന്ന മാഡവും പുത്രനും എന്തെടുക്കായിരുന്നെന്നുമാണ് ബിജെപി ഐടി സെൽ ഉയർത്തുന്ന വിമർശനം. എന്നാൽ ഇത് രാഹുൽഗാദ്ധിയുടെ പുതിയ നിലപാടല്ലെന്നും ഇക്കാര്യം അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് ഐടി സെൽ വക്താക്കൾ പറയുന്നു.

കഴിഞ്ഞവർഷവും അതിർത്തി പ്രശ്‌നത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. 'ഇന്ത്യൻ പ്രദേശങ്ങളിൽ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. അത് മറച്ചുവെച്ച് വാർത്തകൾ സൃഷ്ടിക്കുന്നത് ദേശദ്രോഹമാണെന്നാണ് അദ്ദേഹം പറഞ്ഞത്.'ഇന്ത്യൻ പ്രദേശങ്ങളിൽ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ട്. നമ്മുടെ പ്രദേശങ്ങൾ അവർ കൈവശപ്പെടുത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയനേതാവെന്ന നിലയിൽ ഇക്കാര്യത്തിൽ മിണ്ടാതിരിക്കാൻ എനിക്ക് കഴിയില്ല'- രാഹുൽ പറഞ്ഞു.

'ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ അറിഞ്ഞ ശേഷമാണ് താൻ ഈ വിധത്തിൽ പ്രതികരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ' സംഘർഷത്തിന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങൾ ഞാൻ കണ്ടു. മുൻ പട്ടാള മേധാവികളോട് ഇതേപ്പറ്റി സംസാരിച്ചു.ചൈന ഇന്ത്യൻ പ്രദേശങ്ങൾ കൈയടക്കിയിട്ടില്ലെന്ന് ഞാൻ നുണപറയണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ എന്റെ ഭാവി നശിച്ചാലും ശരി, ഞാൻ ഇക്കാര്യത്തിൽ കള്ളം പറയില്ല'- അദ്ദേഹം പറഞ്ഞു.ഇന്ത്യയിൽ ചൈനീസ് സാന്നിദ്ധ്യമില്ലെന്ന് നുണ പറയുന്നവർ ശരിക്കും രാജ്യദ്രോഹികളാണ്. എന്റെ രാഷ്ട്രീയ ജീവിതത്തിന് എന്ത് സംഭവിച്ചാലും ഇന്ത്യയെ സംബന്ധിച്ചുള്ള കാര്യത്തിൽ ഞാൻ നുണ പറയില്ല- രാഹുൽ പറഞ്ഞു.

അതേസമയം അതിർത്തിയിലെ പിരിമുറുക്കം ലഘൂകരിക്കാൻ അഞ്ച് കാര്യങ്ങളിൽ ഇന്ത്യയും ചൈനയും സമവായത്തിലെത്തി. സൈനിക വിന്യാസം പിൻവലിക്കൽ, അതിർത്തിയിലെ പിരിമുറുക്കം കുറയ്ക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് സമവായം.അതിർത്തിയിലെ നിലവിലെ സ്ഥിതി ഇരുവിഭാഗത്തിന്റെയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും അതിനാൽ ഇരുവിഭാഗത്തിന്റെയും അതിർത്തി സൈനികർ സംഭാഷണം തുടരണമെന്നും വേഗത്തിൽ പിന്മാറണമെന്നും പിരിമുറുക്കം ലഘൂകരിക്കുന്നതിനായി ശരിയായ ദൂരം നിലനിർത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചു.

അതിർത്തി വിഷയത്തിൽ നിലവിലുള്ള എല്ലാ കരാറുകളും പ്രോട്ടോക്കോളുകളും പാലിക്കുകയും അതിർത്തി പ്രദേശത്ത് സമാധാനവും നിലനിർത്തുമെന്നും ഇരുവരും സമ്മതിച്ചു. പ്രത്യേക പ്രതിനിധികൾ വഴിയുള്ള ആശയവിനിമയം ഇരുപക്ഷവും തുടരും.റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ചർച്ചകൾ രണ്ടര മണിക്കൂർ നീണ്ടുനിന്നു.

പലഘട്ടങ്ങളിലായി അതിർത്തികളിൽ നുഴഞ്ഞുകയറി മറ്റ് രാജ്യങ്ങളുടെ ഭൂമി തട്ടിയെടുക്കുക ചൈനയുടെ ഒരു സ്ഥിരം പരിപാടിയാണെന്നും ഇന്ത്യയുടെ അരുണാചൽ അടക്കമുള്ള പ്രദേശങ്ങളിൽ ചൈന ഭൂമി കൈയേറിയിട്ടുണ്ടെന്നും വാഷിങ്ങ്ടൺ പോസ്റ്റ് അടക്കമുള്ള ലോക മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.