പാലക്കാട്: എലപ്പുള്ളിയിലെ ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. കൃത്യം നടത്തിയ ശേഷം അക്രമികൾ രക്ഷപ്പെട്ട കാറുകളിൽ ഒരെണ്ണം തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് സൂചനകൾ. കോയമ്പത്തൂരിലെ എസ് ഡി പി ഐ കേന്ദ്രങ്ങളിൽ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്. കോയമ്പത്തൂരിൽ നിന്നുള്ള സംഘമാണോ കൊലപാതകം നടത്തിയതെന്ന് പരിശോധിക്കും.

ഉക്കടം, കരിമ്പുടക്ക എന്നിവടങ്ങളിൽ നിന്നുള്ള സംഘമാണ് സംഭവത്തിന് പിന്നിൽ എന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ട്. ദീർഘകാലമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ മൂന്നുപേരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഇന്നലെ മൂന്നുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇവർക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

തിങ്കളാഴ്ച രാവിലെയാണ് സഞ്ജിത്തുകൊല്ലപ്പെട്ടത്. 8.45ന് ദേശീയ പാതയ്ക്ക് സമീപം മമ്പറത്തുവച്ചായിരുന്നു ആക്രമണം.സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു. ഒന്നരമണിക്കൂറോളമാണ് സഞ്ജിത്തിനെ കൊലപ്പെടുത്താൻ പ്രതികൾ കാത്തിരുന്നത്. എട്ട് സംഘമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

സഞ്ജിത്തിനെ കൊലചെയ്യാൻ ഉപയോഗിച്ചെന്ന് കരുതുന്ന ആയുധങ്ങൾ കഴിഞ്ഞ ദിവസം കണ്ണന്നൂരിൽ നിന്ന് കണ്ടെത്തിയിരുന്നു. ദേശീയപാതക്ക് അരികിലാണ് വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ആയുധങ്ങളിൽ രക്തക്കറയുണ്ടായിരുന്നു. ഇതിന്റെ രാസപരിശോധന ഫലം കാത്തിരിക്കുകയാണ്.

അതേസമയം, കൊലക്ക് പിന്നിൽ എസ്.ഡി.പി.ഐ ആണെന്നാണ് ബിജെപിയുടെ ആരോപണം. അക്രമികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ഇന്ന് സെക്രട്ടറിയറ്റിലേക്ക് മാർച്ചു നടത്തി.