കൊച്ചി: തൃക്കാക്കരയിൽ 13കാരിയായ വൈഗയെന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയത് പിതാവ് സനു മോഹൻ തന്നെയാണെന്ന് കൊച്ചി പൊലീസ്. എങ്ങനെയാണ് കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ മാത്രമാണ് കൂടുതൽ വ്യക്തത വരുത്തേണ്ടതെന്നും കൊച്ചി സിറ്റി പൊലീസ്‌കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സനു മോഹന്റെ അറസ്റ്റ് രേപ്പെടുത്തിയിട്ടുണ്ട്. എങ്ങനെയാണ് വൈഗയെ കൊലപ്പെടുത്തിയത് എന്നതിൽ കൂടുതൽ വ്യക്തത വേണം. താൻ മരിച്ചാൽ കുട്ടി ഒറ്റയ്ക്കാകുമോയെന്ന ആശങ്ക സനുവിന് ഉണ്ടായിരുന്നുവെന്നും കമ്മിഷണർ വ്യക്തമാക്കി.കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്. കൊലപാതകം സനു ഒറ്റയ്ക്ക് നടത്തിയതാണ്, ഇതിൽ മറ്റാർക്കും പങ്കില്ല. തെളിവ് നശിപ്പിക്കാൻ സാനു മോഹൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ടെന്നുണ് കമ്മീഷണർ അറിയിച്ചു.

കടബാദ്ധ്യതയാണ് സാനുവിനെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കമ്മിഷണർ വ്യക്തമാക്കി.രണ്ട് സംസ്ഥാനങ്ങളിലാണ് സനു ഒളിവിൽ കഴിഞ്ഞത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ മനസിലാക്കാനുണ്ട്. ആരെങ്കിലും സാനുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് വിവരം ലഭിച്ചിട്ടില്ലെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു. അതേസമയം ഫ്‌ളാറ്റിൽ കണ്ട രക്തക്കറ ആരുടേതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

ഒട്ടേറെ സ്ഥലങ്ങളിൽ കറങ്ങിയതിനു ശേഷമാണ് മൂകാംബിയയിലേക്ക് എത്തിയത്. ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് മൂകാംബിക വരെയെത്തിയത്. പൊലീസിന്റെ എട്ടു സംഘമാണ് അന്വേഷണം നടത്തിയത്. എപ്പോൾ എവിടെനിന്നു വിവരം ലഭിച്ചാലും അവിടേക്ക് എത്താൻ വിധത്തിലായിരുന്നു പൊലീസ് പ്രവർത്തനം. സനുവിന്റെ ഭൂതകാലവും പരിശോധിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് അങ്ങനെയാണു പിടികിട്ടിയത്. കേസിൽ ആവശ്യത്തിനു തെളിവുകൾ കണ്ടെത്താനാണു ശ്രമം. ഇനിയുള്ള ദിവസങ്ങളിൽ അതിനായിരിക്കും ശ്രമിക്കുക. പ്രാഥമിക നിഗമന പ്രകാരം കേരളത്തിനു പുറത്തെ രണ്ടു സംസ്ഥാനങ്ങളിൽ ഇയാളെത്തി. ഒരുപക്ഷേ, മൂന്നു സംസ്ഥാനങ്ങളിലേക്കും കടന്നിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു.

സനു മൊഴികളെല്ലാം മാറ്റിപ്പറയുകയാണ്. ഇപ്പോൾ പറയുന്നത് 10 മിനിറ്റ് കഴിഞ്ഞ് മാറ്റുകയാണ്. അരമണിക്കൂർ കഴിഞ്ഞ് പിന്നെയും മാറ്റുന്നു. വൈഗയുടെ ശരീരത്തിലെ മദ്യത്തിന്റെ അംശത്തെപ്പറ്റിയും സംശയമുണ്ട്. ഇതിലൊന്നും സനുവിന്റെ മൊഴി വിശ്വാസത്തിലെടുക്കാനാകില്ല. ഡിഎൻഎ പരിശോധനാഫലം വന്നതിനുശേഷം മാത്രമേ അന്തിമ വിവരം നൽകാനാകൂ. നിലവിലെ മൊഴി പ്രകാരം വൈഗയെ കെട്ടിപ്പിടിച്ചു ഞെരിച്ചു കൊല്ലുകയായിരുന്നു. എന്നാൽ ഇക്കാര്യത്തിലും സ്ഥിരീകരണം വരാനുണ്ട്.

എന്തുകൊണ്ടാണു കൊലപാതകമെന്നതിനു സനു പല കാരണങ്ങളും പറയുന്നുണ്ട്. ആത്മഹത്യയ്ക്കു ശ്രമിച്ചെന്നാണ് ഇപ്പോൾ പറയുന്നത്. സ്വയം ലോകത്തിൽനിന്നു വിടപറയുന്നതിനു മുൻപ് മകളെയും ഇല്ലാതാക്കിയതാണെന്നാണു പറയുന്നത്. പക്ഷേ, ഇതൊന്നും വിശ്വാസത്തിലെടുക്കാറായിട്ടില്ല. ഫോൺ സിഗ്‌നൽ പോലുള്ള ഡിജിറ്റൽ തെളിവുകളൊന്നും ബാക്കിവയ്ക്കാതെയാണ് സനു രക്ഷപ്പെടാൻ ശ്രമിച്ചത്. രക്ഷപ്പെടാനുള്ള ഓരോ ശ്രമത്തിലും തെളിവുകൾ ബാക്കിവയ്ക്കാതെ നോക്കിയിരുന്നു. അതാണു സംശയം ബലപ്പെടുത്തുന്നത്. ആത്മഹത്യാശ്രമം എന്ന വാദത്തെ സംശയിക്കാനും ഇതാണു കാരണം.

സനുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണു തീരുമാനം. തുടർന്നു തെളിവെടുപ്പു നടത്തും. മുംബൈയിൽ മൂന്നു കോടിയുടെ തട്ടിപ്പു കേസ് സനുവിന്റെ പേരിലുണ്ട്. വളരെ രഹസ്യാത്മക ജീവിതമാണ് സനു നയിച്ചിരുന്നത്. ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇയാൾ ആരോടും പുറത്തുപറഞ്ഞിരുന്നില്ലെന്നും കമ്മിഷണർ പറഞ്ഞു.

വൈഗയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നും ബോധംപോയപ്പോൾ മരിച്ചെന്ന് കരുതി പുഴയിൽ എറിഞ്ഞെന്നുമാണ് സനുമോഹൻ പൊലീസിന് നൽകിയ മൊഴി. സാമ്പത്തിക പ്രശ്നങ്ങൾ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാൽ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹൻ പൊലീസിന് പറഞ്ഞിട്ടുണ്ട്. എന്നാൽ സനുവിന്റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച് മാത്രമേ പൊലീസ് അന്തിമനിഗമനത്തിലെത്തൂ.

അതിനിടെ, സനുമോഹന്റെ ഭാര്യയെയും പൊലീസ് സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഒളിവിൽപോയതിന് ശേഷം സനുമോഹൻ പലതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരമുണ്ട്. സാമ്പത്തികപ്രശ്നങ്ങൾ മാത്രമാണോ കൊലപാതകത്തിന് കാരണം, മറ്റെന്തെങ്കിലും കാരണമുണ്ടോ, എന്തിനാണ് ഒളിവിൽകഴിഞ്ഞത്, മറ്റാർക്കെങ്കിലും പങ്കുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഉത്തരം കിട്ടുകയെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്നവിവരം.