കൊല്ലം: കൊല്ലം ശാസ്താംകോട്ടയിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ആരോപണം. നിലമേൽ കൈതോട് സ്വദേശി വിസ്മയ(24) ആണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ചത്. ഭർത്താവ് കിരൺ കുമാറിന്റെ ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയിലെ വീട്ടിൽ പുലർച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിന് മുൻപ് യുവതിക്ക് ക്രൂര മർദ്ദനമേറ്റിരുന്നു. ഇതിന്റെ ചിത്രങ്ങൾ വിസ്മയ ബന്ധുക്കൾക്ക് വാട്‌സാപ്പിൽ അയച്ചുകൊടുത്തിരുന്നു. ക്രൂരമായ മർദ്ദനമേറ്റ ദൃശ്യങ്ങൾക്കൊപ്പം എന്റെ മുഖത്ത് ചവിട്ടി, പേടിയാ, അടിക്കും.. എന്നു സന്ദേശത്തിൽ യുവതി വ്യക്തമാക്കിയിരുന്നു. ഈ സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് വീട്ടുകാർ വിസ്മയയുടെ മരണം വാർത്തയും പുറത്തുവന്നത്.

ക്രൂരമായ മർദ്ദനത്തിന്റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്‌സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. വിസ്മയയുടെ കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്റെ പാടുകളുണ്ട്. തന്നെ ഭർത്താവ് വീട്ടിൽ വന്നാൽ അടിക്കുമെന്ന് വാട്‌സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു. തനിക്ക് സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭർത്താവ് കിരൺ പറഞ്ഞെന്നും അതിന്റെ പേരിൽ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ചാറ്റിൽ വിസ്മയ ബന്ധുക്കളോട് പറയുന്നു.

പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം കേട്ട് സഹിച്ചു. പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോൾ വിസ്മയയുടെ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്‌തെന്നും വിസ്മയ പറയുന്നു. കാല് വച്ച് മുഖത്ത് അമർത്തിയെന്ന് പറയുമ്പോൾ, അതെല്ലാം അച്ഛനോട് പറയണമെന്ന് ബന്ധു വിസ്മയയോട് പറയുന്നുണ്ട്. ഇകകാര്യം വാട്‌സ് ആപ്പ് ചാറ്റുകളിൽ വ്യക്തമാണ്.

വിസ്മയയുടെ മരണം സ്ത്രീധന പീഡനത്തെത്തുടർന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കൾ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ മകളുടെ മൃതദേഹം വീട്ടിൽ നിന്നും മാറ്റിയിരുന്നെന്നും മാതാപിതാക്കൾ പറയുന്നു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാണ് കിരൺ കുമാർ.

2020 മാർച്ചിലായിരുന്നു ഇവരുടെ വിവാഹംബന്ധുക്കളുടെ പരാതിയെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി മനോജ് അന്വേഷിക്കും. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കമ്മിഷൻ കൊല്ലം റൂറൽ എസ്‌പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് പുലർച്ചെയോടെയാണ് വിസ്മയ തൂങ്ങി മരിച്ചെന്ന വിവരം ബന്ധുക്കൾക്ക് കിട്ടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീധന പീഡനത്തനുള്ള എല്ലാ സാഹചര്യങ്ങളും ഈ കേസിൽ പ്രാഥമികമായി നിലനിൽക്കുന്നുണ്ട്.