ലണ്ടൻ: കാൻസർ ചികിത്സാ രംഗത്ത് പുതിയ അദ്ധ്യായം കുറിച്ചുകൊണ്ട് ഇംഗ്ലണ്ടിലെ എൻ എച്ച് എസ്സിലെ രോഗികൾക്ക് അടുത്ത വർഷം വ്യക്തിഗത വക്സിനുകൾ ലഭിക്കും. രോഗം ഭേദമായതിനു ശേഷം വീണ്ടും അത് തിരികെ എത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ച ഈ വാക്സിൻ, കാൻസറുമായുള്ള പോരാട്ടത്തിന് വീര്യം പകരുന്ന ഒന്നാണെന്ന് ഡോക്ടർമാർ പറയുന്നു. ഇനിയും കൂടുതൽ വാക്സിനുകൾ തയ്യാറായിക്കൊണ്ടിരിക്കുകയുമാണ്. ലോകത്തിനും ആശ്വാസമാണ് ഈ കണ്ടു പിടിത്തം.

നാലു കുട്ടികളുടെ പിതാവായ എലിയട്ട് ഫെവെ എന്ന 55 കാരനാണ് ബോവൽ കൻസർ വാക്സിൻ ആദ്യമായി ലഭിച്ചത്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബിർമ്മിങ്ഹാമിലാണ് ആണ് ഈ ചരിത്ര സംഭവം നടന്നത്. ബയോൺടെക് നിർമ്മിച്ച ഈ വാക്സിന്റെ ആദ്യ ഫലങ്ങൾ, അമേരിക്കൻ സൊസൈറ്റി ഓഫ് ഓൺകോളജിയുടെ വാർഷിക സമ്മേളനത്തിൽ നാളെ അവതരിപ്പിക്കും. ത്വക്ക്, ശ്വാസകോശം, ബോവൽ കാൻസറുകൾക്കുള്ള നിരവധി വാക്സിനുകളുടെ ഫലം ഈയാഴ്‌ച്ച നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഇതും.

കാൻസർ വാകസിൻ ലോഞ്ച് പാഡ് വഴി നൂറു കണക്കിന് രോഗികൾ വാക്സിൻ എടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2026 ആകുമ്പോഴേക്കും ആയിരങ്ങൾ ഇതിനായി എന്റോൾ ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും വിപുലമായ ഒരു ഗവേഷണത്തിൽ പങ്കെടുക്കാൻ എൻ എച്ച് എസ്സിന് അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് അമൻഡ പ്രിറ്റ്ചർഡ് പറഞ്ഞു. എലിയറ്റിന് ആദ്യ വാക്സിൻ നൽകിയ ദിവസം ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടുമെന്നും അവർ പറനജു.

ഇതിനോടകം 30 ഓളം ആശുപത്രികളാണ്, വാക്സിൻ പരീക്ഷണത്തിൽ പങ്കെടുക്കാൻ താത്പര്യം പ്രകടിപ്പിച്ച് മുൻപോട്ട് വന്നിരിക്കുന്നത്. മെലനോമ, ആപ്രോസ്‌ട്രെയ്റ്റ്, മസ്തിഷ്‌ക കാൻസറുകൾക്കുള്ള വാക്സിനുകളുടെ ട്രയലും ഇതോടൊപ്പം നടക്കുന്നുണ്ട്. സാധാരണ കാൻസറുകളായ ബ്രെസ്റ്റ് കാൻസറിനും ശ്വാസകോശ കാൻസറിനും ഡോക്ടർമാർ ഈ വാക്സിനുകൾ പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രോഗിയുടെ ട്യൂമറിൽ നിന്നും ജനിതക പദാർത്ഥമായ ആർ എൻ എ എടുത്ത്, അത് വാക്സിനായി വികസിപ്പിക്കുന്ന രീതിയാണ് ഉള്ളത്. പിന്നീട് അത് രോഗിയിലേക്ക് കുത്തിവയ്ക്കും. വൈറസ്സിനെ തടയുന്നതിനായി, വൈറസിന്റെ ഭാഗം എടുത്ത് വാക്സിൻ ഉണ്ടാക്കുന്നറ്റഹുപോലെ, കാൻസർ ബാധിച്ച കോശത്തിൽ നിന്നും അപകട രാഹിതമായ പ്രോട്ടീൻ എടുത്താണ് ഇവിടെയും വാക്സിൻ നിർമ്മിക്കുന്നത്. ആന്റിജൻ എന്നറിയപ്പെടുന്ന ഈ പ്രോട്ടീൻ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുമ്പോൾ, ശരീരത്തിലെ രോഗ പ്രതിരോധ സംവിധാനം ഉത്തേജിപ്പിക്കപ്പെടുകയും, കാൻസർ കോശങ്ങളെ കൊല്ലാൻ കെല്പുള്ള ആാന്റിബോഡികളെ നിർമ്മിക്കുകയും ചെയ്യും.

ക്യാൻസർ കോശങ്ങൾ ഓരോ വ്യക്തിയിലും തനത് സവിശേഷതകൾ ഉള്ളതാണ് എന്നതിനാൽ, മറ്റ് വാക്സിനുകളിൽ നിന്നും വിരുദ്ധമായി തികച്ചും വ്യക്തിഗതമായ വാക്സിനുകളായിരിക്കും ഇവ. അതുകൊണ്ടു തന്നെ, ഈ വാക്സിൻ ചികിത്സയ്ക്ക് അംഗീകാരം ലഭിച്ചാലും, ഏറെ ചെലവുള്ള ഒരു ചികിത്സയായിരിക്കും ഇതെന്ന് അനുമാനിക്കാം.