ലണ്ടൻ: ഡെങ്കിപ്പനി യൂറോപ്പിലുടനീളം വ്യാപിക്കുമ്പോൾ മുൻകരുതൽ നിർദ്ദേശം നൽകി ബ്രിട്ടനും. അവധി ദിവസങ്ങളിൽ വീട്ടിലിരിക്കുന്നവരും വിദേശത്തേക്ക് അടക്കം അവധിക്കാല യാത്ര നടത്തുന്നവരും രോഗത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു. ഒരിക്കൽ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഈ രോഗം കഴിഞ്ഞ വർഷം ഇയു, ഇഇഎ എന്നിവിടങ്ങളിൽ 130 കേസുകളാണ് രേഖപ്പെടുത്തിയത്്, ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം ഇരട്ടിയോളം വരും. ഇത് വർധിക്കുമോ എന്ന ഭയമാണ് ആരോഗ്യ ഉദ്യോഗസ്ഥരിൽ ഉണ്ടാക്കുന്നത്. 2010-നും 2021-നും ഇടയിൽ യൂറോപ്യൻ ഭൂഖണ്ഡത്തിൽ രേഖപ്പെടുത്തിയ 73 കേസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ മാത്രമുണ്ടായ കേസുകളുടെ എണ്ണം ഒരു വലിയ വർദ്ധനവാണ്.

രോഗബാധിതമായ കൊതുകുകൾ വഴി ആളുകളിലേക്ക് പകരാൻ സാധ്യതയുള്ള ഒരു മാരകമായ വൈറസാണ് ഡെങ്കി. 1700-കളിൽ 'ബ്രേക്ക്‌ബോൺ ഫീവർ' എന്ന് അറിയപ്പെട്ടിരുന്നു, കാരണം അതിന്റെ ലക്ഷണങ്ങളിൽ ഒന്നായ പേശികളിലും സന്ധികളിലും ഇത് ഉണ്ടാക്കുന്നത് കഠിനമായ വേദനയാണ്. മധ്യ, തെക്കേ അമേരിക്ക, കരീബിയൻ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനം മൂലമാണ് മെഡിറ്ററേനിയൻ ഭാഗത്തേക്കും രോഗം വഹിക്കുന്ന കൊതുകുകൾ എ്ത്തുന്നതെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൊതുക് കടിയേറ്റതിന് ശേഷം നാല് മുതൽ 10 ദിവസങ്ങൾക്കിടയിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുന്നത്. അതിനർത്ഥം അവധിക്കാലം ആഘോഷിക്കുന്നവർ ബ്രിട്ടനിലേക്ക് മടങ്ങുമ്പോളും ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഡെങ്കിപ്പനി അണുബാധയുടെ ലക്ഷണങ്ങൾ ഫ്ലൂ പോലുള്ളവയായി പ്രകടമാണ്. സാധാരണഗതിയിൽ, രോഗികൾക്ക് രണ്ട് മുതൽ ഏഴ് ദിവസം വരെ നീണ്ടുനിൽക്കുന്ന പനിയാണ് ഉണ്ടാവുക. ഈ സമയത്ത് പനി കൂടുകയും കുറയുകയും ഒക്കെ ചെയ്തേക്കും. ആദ്യ ദിവസങ്ങളിൽ, മുഖത്ത് ചുവപ്പു നിറവും ഉണ്ടാക്കാം.

ഈ ഘട്ടത്തിൽ കഠിനമായ തലവേദന, കണ്ണുകൾക്ക് പിന്നിലെ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയും ഓക്കാനം, ഛർദ്ദി തുടങ്ങിയവയും ഉണ്ടാക്കിയേക്കും. പനി ആരംഭിച്ച് മൂന്നോ ഏഴോ ദിവസത്തിനുള്ളിൽ ശരീരത്തിന്റെ ഭൂരിഭാഗം ഭാഗത്തും പരന്നതും ചുവന്നതുമായ ചുണങ്ങു പ്രത്യക്ഷപ്പെടാം. വൈറസിനോടുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രതികരണം മൂലമാണെന്ന് കരുതപ്പെടുന്നു. ഏകദേശം നാലിലൊന്ന് രോഗികളിലും ചൊറിച്ചിലും ഉണ്ടാക്കും. മോണയിൽ നിന്ന് രക്തസ്രാവവും ചിലരിൽ കാണാൻ സാധിക്കും.

ഡെങ്കിപ്പനി ബാധിച്ച ആളുകൾ ഒന്നോ രണ്ടോ ആഴ്ചയ്ക്ക് ശേഷം സുഖം പ്രാപിക്കുമ്പോൾ, ചിലർക്ക് കൂടുതൽ ഗുരുതരമായ അണുബാധ ഉണ്ടാകാനുള്ള സാധ്യതയും ജീവനു തന്നെ ആപത്തായി മാറിയേക്കാവുന്ന സാഹചര്യങ്ങളുമുണ്ട്. അതിനാൽ ഡെങ്കിപ്പനി രോഗലക്ഷണങ്ങളുള്ള ബ്രിട്ടീഷുകാർ, രോഗം വ്യാപകമായ പ്രദേശത്ത് ഉണ്ടായിരുന്നവർ, അടിയന്തിര അപ്പോയിന്റ്മെന്റിനായി അവരുടെ ജിപയേയോ അല്ലെങ്കിൽ എൻഎച്ച്എസ് 111നെ ബന്ധപ്പെടാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.