പാർക്കിൻസൺ രോഗികൾക്ക് പരാശ്രയത്വം ഒഴിവാക്കാൻ കഴിയുന്ന തരത്തിൽ, വിറയൽ തടയുന്നതിനായുള്ള ഒരു പ്രക്രിയ ഇതാദ്യമായി സ്‌കോട്ട്‌ലാൻഡിൽ നടത്തി. കുത്തിവെപ്പില്ലാത്ത, അൾട്രാസൗണ്ട് തലാമോട്ടോമി എന്ന സാങ്കേതിക പ്രക്രിയയാണ് പാർക്കിൻസൺസ് രോഗികൾക്ക് അവരുടെ വിറയൽ നിയന്ത്രിക്കുന്നതിനുള്ള വഴിയൊരുക്കുന്നത്. യൂണിവേഴ്സിറ്റി ഓഫ് ഡണ്ഡിസ്‌കൂൾ ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകരാണ് ഈ പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

സ്‌കോട്ടിഷ് ഔഷധ ചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്നാണ് ഈ ഇന്റർനാഷണൽ ക്ലിനിക്കൽ ട്രയലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. തികച്ചും അത്ഭുതം എന്നാണ് ഈ ചികിത്സകൊണ്ട് ഗുണം ലഭിച്ച ഒരു രോഗി പ്രതികരിച്ചത്. സ്‌കോട്ട്‌ലാൻഡിൽ, പാർക്കിൻസൺസ് ബാധിച്ച 60 പേർക്കാണ് ഈ ചികിത്സ നൽകിയത്.

ചികിത്സിച്ചു ഭേദപ്പെടുത്താനാവാത്ത പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണമാണ് നിയന്ത്രിക്കാൻ ആകാത്ത വിറയൽ. മസ്തിഷ്‌കത്തിലെ ഡോപ്പമൈനിന്റെ അളവ് കുറയുന്നതു മൂലമാണ് ഇത് സംഭവിക്കുന്നത്. കുത്തിവയ്‌പ്പുകൾ ഒന്നും ഇല്ലാത്ത ഈ പുതിയ ചികിത്സാ രീതിയിൽ തീവ്രത കൂടിയ, ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന അൾട്രാസൗണ്ട് രശ്മികൾ ഉപയോഗിച്ച് മസ്തിഷ്‌കത്തിന്റെ തലാമസ് എന്നറിയപ്പെടുന്ന ഭാഗത്ത് ചെറിയ മർദ്ദം എൽപ്പിക്കുകയാണ് ചെയ്യുന്നത്. തലാമസ് ആണ് മനുഷ്യന്റെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗം.

ചികിത്സ ലഭിച്ചവർ ഏറെ സന്തുഷ്ടരാണെന്ന് അവർ തന്നെ പറയുന്നു. ഒരു ഗ്ലാസ്സിൽ വെള്ളമൊഴിച്ച് കുടിക്കാൻ കഴിയാതിരുന്നവരും, കൈ വിറയൽ മൂലം എഴുതാൻ കഴിയുന്നവരുമൊക്കെ ഇപ്പോൾ പരാശ്രയമില്ലാതെ അതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.