തിരുവനന്തപുരം: പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എം എൽ എ. ലക്ഷണമൊത്തൊരു ഏകാധിപതിയായി പിണറായി വിജയൻ മാറിയിരിക്കുകയാണെന്നു ഷാഫി നിയമസഭാ മീഡിയ റൂമിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സർക്കാരിനോടു ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമോ ചർച്ചയ്ക്കുള്ള അവസരമോ ഇല്ല. കർഷകരെ നേരിടുന്ന മോദിയും സമരക്കാരെ നേരിടുന്ന പിണറായിയും തമ്മിലുള്ള വ്യത്യാസം കോട്ടും താടിയും ഹിന്ദിയും മാത്രമാണെന്നും ഷാഫി പറഞ്ഞു.

''മുഖ്യമന്ത്രിയുടെ വാഹനത്തിനു പിന്നാലെ എത്തിയ ഒന്നും രണ്ടും വാഹനത്തിൽ നിന്നിറങ്ങിയവരാണ് യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ചതെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതല്ലാതെ വാഹനത്തിൽ നിന്നും ഇറങ്ങി ചുറ്റും നിൽക്കുന്നവരെ നേരിടാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരമില്ല.

''മുഖ്യമന്ത്രി കടന്നുപോയ ശേഷം, ആർഎസ്എസുകാർ ഉപയോഗിക്കുന്ന തരത്തിലുള്ള ദണ്ഡ് ഉപയോഗിച്ചാണ് ഗൺമാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലയ്ക്കടിച്ചത്. കോടതി ഇടപെട്ട് കേസ് എടുക്കാൻ പറഞ്ഞിട്ടും പൊലീസുകാർ ഹാജരാകാത്തത് മുഖ്യമന്ത്രിയുടെ സംരക്ഷണം ഉള്ളതിനാലാണ്. പൊലീസിലെ ഗുണ്ടകളുടെ ദൈവമാണ് പിണറായി വിജയൻ.

''കൊലപാതക ശ്രമമെന്ന് എഫ്‌ഐആറിൽ പറയുന്ന സംഭവത്തെയാണ് ജീവൻരക്ഷാ ദൗത്യമെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചത്. അന്യന്റെ വേദന കണ്ട് ആസ്വദിക്കുന്ന സാഡിസ്റ്റ് മനോഭാവമാണ് മുഖ്യമന്ത്രിക്ക്. യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെ സ്റ്റേഷന്റെ ഉള്ളിലിട്ട് മർദ്ദിച്ച സമ്പത്ത് എന്ന എസ്‌ഐക്കെതിരെ ആറു വർഷത്തിനു ശേഷമാണ് കേസെടുക്കാൻ തയാറായത്. ക്രൂരനായ ഈ പൊലീസുകാരൻ ഇപ്പോഴും സർവീസിലുണ്ട്.

''പിണറായി വിജയൻ ഗുഡ് സർവീസ് എൻട്രി കൊടുത്ത പൊലീസുകാരാകണം ഇനി അധികാരത്തിൽ വരുന്ന സർക്കാരിന്റ ബ്ലാക്ക് ലിസ്റ്റിൽ ഉണ്ടാകേണ്ടത്. ക്രിമിനലുകൾക്ക് ഗുഡ് സർവീസ് എൻട്രി നൽകിയ പിണറായി വിജയന് കേരളം ഒരു ബാഡ് സർവീസ് എക്സിറ്റ് കരുതി വച്ചിട്ടുണ്ട്.'' ഷാഫി പറമ്പിൽ പറഞ്ഞു.