തിരുവനന്തപുരം: പി എസ് സി അംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന് സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ചോദ്യത്തോര വേളയില്‍ എം.കെ. മുനീറിനുവേണ്ടി എന്‍.ഷംസുദ്ദീനാണ് വിഷയം ചൂണ്ടിക്കാട്ടിയത്. 'പിഎസ്സി അംഗമാകുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നും 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിന് മുമ്പും പിഎസ്സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട്ടുനിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക', ഷംസുദ്ദീന്‍ ചോദിച്ചു.

ഭരണഘടന ചുമതലപ്പെടുത്തിയതിനനുസരിച്ച് ഫലപ്രദമായി മുന്നോട്ടുപോകുന്ന ഏജന്‍സിയാണ് കേരളത്തില്‍ പി എസ് സിയെന്നും അതിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നേരത്തേതന്നെ ഉണ്ടായിട്ടുണ്ടെന്നും നിര്‍ഭാഗ്യകരമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. പി എസ് സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആര്‍ക്കും പറയാനാകില്ല. ഒരുതരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. തട്ടിപ്പുകള്‍ പലരീതിയില്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായി അതിനുള്ള നടപടികള്‍ ഉണ്ടാകും, മുഖ്യമന്ത്രി മറുപടി നല്‍കി.

ഇതിനിടെ, പി.എസ്.സി. അംഗമാക്കാമെന്ന് വാഗ്ദാനംചെയ്ത് കോഴ വാങ്ങിയെന്ന പരാതിയില്‍ സിപിഎം ഏരിയാ കമ്മറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ സിപിഎം നടപടി ആരംഭിച്ചിട്ടുണ്ട്. പ്രമോദിനെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ന്ന് മാറ്റുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. നടപടി ഔദ്യോഗികമായി പാര്‍ട്ടി പിന്നീട് അറിയിക്കുമെന്നാണ് വിവരം.

സി.ഐ.ടി.യു. ഭാരവാഹിയായ യുവനേതാവ് പി.എസ്.സി. അംഗത്വം നല്‍കാനായി 60 ലക്ഷംരൂപ ആവശ്യപ്പെട്ടെന്നും 22 ലക്ഷം കൈപ്പറ്റിയെന്നുമാണ് ഹോമിയോ ഡോക്ടര്‍മാരായ ദമ്പതിമാര്‍ പരാതിനല്‍കിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി അംഗത്വം തരാമെന്ന് വിശ്വസിപ്പിച്ചാണ് പണമിടപാട് നടത്തിയതെന്നും പരാതിയില്‍ പറയുന്നു. മന്ത്രി റിയാസിനു പുറമേ എം.എല്‍.എമാരായ കെ.എം. സച്ചിന്‍ദേവ്, തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരുടെ പേരുകളും പ്രാദേശിക നേതാവ് ഉപയോഗപ്പെടുത്തിയതായി ദമ്പതികളുടെ പരാതിയിലുണ്ട്.

പിഎസ്സി അംഗത്വം സിപിഎം തൂക്കി വില്‍ക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാര്‍ ആരോപിച്ചു.കോഴിക്കോട് സിപിഎമ്മില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കം നടക്കുകയാണ്.അതിന്റെ ഭാഗമായാണ് ഈ വിവരം പുറത്ത് വന്നത്.ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിന് പങ്കുണ്ട്.കോടതി നിരീക്ഷണത്തില്‍ ഉള്ള പോലിസ് അന്വേഷണം വേണം.അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണം.

മുഖ്യമന്ത്രിയുടെ കീഴില്‍ അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ല.സിപിഎം സഖാക്കള്‍ക്ക് പണത്തിന് ആര്‍ത്തി കൂടുന്നു എന്ന് എം വി ഗോവിന്ദന്‍ തന്നെ പറഞ്ഞു .അതിനോട് ചേര്‍ത്ത് വെച്ച് വേണം അഴിമതി ആരോപണത്തെ കാണാന്‍. ആരോപണത്തില്‍ സത്യം തെളിയിക്കാന്‍ പാര്‍ട്ടിക്ക് ബാധ്യതയുണ്ട്.സര്‍ക്കാരിനും ബാധ്യതയുണ്ട് .സിപിഎം നടത്തുന്ന അഴിമതി മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണിത്.ഇനിയും അഴിമതികള്‍ പുറത്ത് വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു