കോഴിക്കോട്: സിനിമകൾ കണ്ട് സെൽഫ് ഡിഫൻസിന്റെ പാഠങ്ങൾ ചെറുപ്പത്തിൽ തന്നെ കണ്ടു മനസിലാക്കിയ അനഘയും, ആയോധനകലയുടെ മികച്ച കരിയർ സാധ്യതകൾ തിരിച്ചറിഞ്ഞ ലാമിയയും പഞ്ച് സെന്ററിലെത്തുന്നത് ബോക്‌സിങ് എന്ന ഒരേ സ്വപ്നവുമായാണ്. 2023 ഫെബ്രുവരിയിലാണ് എരഞ്ഞിക്കൽ പിവി എസ് സ്‌കൂളിൽ പഞ്ച് സെന്റർ പ്രവർത്തനമാരംഭിച്ചത്. ചുരുങ്ങിയ കാലയളവിൽ കഠിനമായ പരിശ്രമത്തിലൂടെ ദേശീയതല ചാമ്പ്യൻഷിപ്പിൽ മെഡലുകൾ നേടാനായത് ഈ വിദ്യാർത്ഥികളുടെ മിന്നുന്ന നേട്ടമാണ്. കൂടാതെ, ദേശീയതല ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത 6 കുട്ടികൾ ഇവിടെയുണ്ട്. ഇതിനകം സംസ്ഥാനതല മത്സരങ്ങളിൽ 17 മെഡലുകൾ സ്വന്തമാക്കാനും ഇവിടെ പരിശീലനത്തിനെത്തിയ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.

സ്‌കൂൾ തലം മുതൽ മികച്ച ബോക്‌സിങ് പ്രതിഭകളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്പോർട്സ് കേരള ഫൗണ്ടേഷനും, സ്പോർട്സ് ഡയറക്ടറേറ്റും സംയുക്തമായി നടപ്പാക്കി വരുന്ന ഗ്രാസ്‌റൂട്ട് ലെവൽ ബോക്‌സിങ് പരിശീലന പദ്ധതിയാണ് പഞ്ച്. രാജ്യാന്തര നിലവാരത്തിലുള്ള പരിശീലനങ്ങൾ നൽകി സംസ്ഥാനത്ത് ബോക്സിങ് പ്രോത്സാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

25 കുട്ടികളാണ് നിലവിൽ ഇവിടെ പരിശീലനത്തിനെത്തുന്നത്. അനന്തസാധ്യതകളുള്ള ബോക്‌സിംഗിൽ തന്റെതായ ഇടം കണ്ടെത്തി മികച്ച കരിയർ പടുത്തുയർത്താനും, സ്വയം സുരക്ഷയുടെ പാഠങ്ങൾ പഠിച്ചെടുക്കാനും താൽപ്പരരായ 12 ഓളം പെൺകുട്ടികളും ഇവിടെ പരിശീലനത്തിനെത്തുന്നു എന്നത് എടുത്തു പറയേണ്ട ഒന്നാണ്. തിരഞ്ഞെടുത്ത സ്‌കൂളുകളിലെ പഞ്ച് സെന്ററുകളിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പരിശീലന റിംഗും, അനുബന്ധ ഉപകരണങ്ങളും ഇവിടെയുണ്ട്. ദിവസേന ഒന്നര മണിക്കൂറാണ് പരിശീലനം. പി. സഞ്ചയ് ബാബു, എം. ശ്രീദോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. കോഴിക്കോടിന് പുറമേ കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ എന്നീ അഞ്ച് ജില്ലകളിലാണ് പഞ്ച് സെന്ററുകളുള്ളത്.