ബെംഗളൂരു: ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞനും ഇന്ത്യയുടെ ആദ്യ ചാന്ദ്രയാൻ ദൗത്യത്തിന്റെ ഡയറക്ടറുമായ ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു. 71 വയസായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആർഒയിൽ പ്രവർത്തിച്ച ഹെഗ്‌ഡേ നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായിട്ടുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 2008ൽ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്രയാൻ ദൗത്യം. കൂടാതെ യുആർ റാവു സാറ്റലൈറ്റ് സെന്ററിന്റെ (യുആർഎസ്സി) നിരവധി ബഹിരാകാശ ദൗത്യങ്ങളിൽ ഏർപ്പെട്ടിരുന്നു.

1978 മുതൽ 2014 വരെ ഐഎസ്ആർഒയിൽ പ്രവർത്തിച്ചു. യുആർ റാവു സാറ്റലൈറ്റ് സെന്റർ, ഐഎസ്ആർഒ സാറ്റലൈറ്റ് സെന്റർ എന്നിവയുടെ ഭാഗമായി ഒട്ടേറെ ബഹിരാകാശ പദ്ധതികളിൽ പ്രവർത്തിച്ചു. 2008ലെ ചന്ദ്രയാൻ ഒന്ന് ദൗത്യത്തിന്റെ മിഷൻ ഡയറക്ടറായതാണ് ഏറ്റവും പ്രധാനം.

ചന്ദ്രനിൽ ജലകണങ്ങൾ കണ്ടെത്തിയ ചന്ദ്രയാൻ1 ദൗത്യം രാജ്യത്തിന്റെ ചാന്ദ്രപര്യവേഷണത്തിന് വലിയ സംഭാവന നൽകിയിരുന്നു. ഐഎസ്ആർഒയിൽനിന്ന് വിരമിച്ച ശേഷം ബെംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയായ ഇൻഡസിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.