ന്യൂഡൽഹി: ഡൽഹിയിൽ മലയാളി പൊലീസ് ഉദ്യോഗസ്ഥൻ അത്യുഷ്ണത്തെ തുടർന്ന് മരിച്ചു. സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെയാണ് മലയാളി പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചത്. വടകര സ്വദേശിയായ എഎസ്ഐ. ബിനീഷാണ് മരിച്ചത്. കടുത്ത ചൂടിൽ നടന്ന പരിശീലനത്തെ തുടർന്ന് ബിനീഷിന് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും ബോധരഹിതനാവുകയുമായിരുന്നു. പരിശീലനത്തിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥർ ചികിത്സയിലാണ്.

49 ഡിഗ്രി സെൽഷ്യസ് ആണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ താപനില. ഇതേസമയത്തായിരുന്നു ബഷീറാബാദിലെ പൊലീസ് ട്രെയിനിങ് ക്യാമ്പിൽ എഎസ്ഐ. പരിശീലനം നടന്നിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ട്രെയിനിങ് ആരംഭിച്ചിരുന്നു. ഇതിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനീഷ് കുഴഞ്ഞുവീണത്.

പരിശീലനത്തിനിടെ നിർജ്ജലീകരണം ഉൾപ്പെടെയുള്ള അസ്വസ്ഥതകൾ ബിനീഷിന് അനുഭവപ്പെട്ടിരുന്നു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ദീൻദയാൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും. തുടർന്ന് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.