മുംബൈ: മഹാരാഷ്ട്രയിലെ ഡോംബിവ്‌ലിയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം. ഡോംബിവലി വ്യവസായ മേഖലയിലെ കെമിക്കൽ ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. അപകടത്തിൽ ആളപായം ഇല്ലെന്നാണ് വിവരങ്ങൾ. ഫാക്ടറിക്കുള്ളിൽ ആളുകൾ കുടുങ്ങികിടക്കുന്നതായാണ് സൂചന. പ്രദേശത്ത് തുടർച്ചയായി പൊട്ടിത്തെറികളുണ്ടായതായാണ് ദൃസാക്ഷികൾ പറയുന്നത്. അഗ്‌നിശമന സേന തീയണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം.

ഫാക്ടറിയിൽനിന്ന് വൻ ശബ്ദത്തോടെ മൂന്ന് സ്‌ഫോടനങ്ങൾ കേട്ടതായാണ് ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നത്. നിരവധി പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്‌നിരക്ഷാസേനയും ആംബുലൻസും സ്ഥലത്തുണ്ട്. തീ അണയ്ക്കുന്നതിനായി നാലുമണിക്കൂറിലേറെ സമയമെടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ, എട്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കാർ ഷോറൂമടക്കം സമീപത്തെ മറ്റ് രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനലുകൾ തകർന്നു.

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഡോംബിവ്ലിയിലെ ഫാക്ടറിയിൽ വ്യാഴാഴ്ച ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. ഡോംബിവ്ലി എംഐഡിസി (മഹാരാഷ്ട്ര ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ) സമുച്ചയത്തിന്റെ രണ്ടാം ഘട്ടത്തിലെ കെമിക്കൽ ഫാക്ടറിയിലാണ് സംഭവം. ആംബർ കെമിക്കൽ കമ്പനിയുടെ നാല് ബോയിലറുകൾ പൊട്ടിത്തെറിച്ചത് വൻ തീപിടുത്തത്തിന് കാരണമായി.

തീപിടിത്തത്തെ തുടർന്ന് രാസവസ്തുക്കൾ അടങ്ങിയ ഡ്രമ്മുകൾ പൊട്ടി സമീപത്തെ വീടുകളുടെ ജനൽ ചില്ലുകളും തകർന്നു. സമീപത്തെ വീടുകളിലേക്കും തീ പടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്ന് പുക ഉയരുന്നത് കിലോമീറ്ററുകൾ അകലെ നിന്ന് കാണാമായിരുന്നു. സ്ഫോടനത്തിലും തീപിടുത്തത്തിലും കമ്പനിയിലെ അഞ്ച് മുതൽ ആറ് വരെ ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ ചിലർ ഗുരുതരാവസ്ഥയിലാണ്.