ബെംഗളൂരു: വിദ്യാർത്ഥിയായിരിക്കുമ്പോൾ തനിക്കുമൊരു പ്രണയമുണ്ടായിരുന്നുവെന്നും വിവാഹം കഴിക്കാനുമാഗ്രഹിച്ചിരുന്നുവെന്നും പക്ഷെ ജാതിയുടെ വേലിക്കെട്ടുകൾ ആ പ്രണയത്തെ നഷ്ടപ്പെടുത്തിയെന്നും തുറന്നുപറഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. തന്റെ പഠനകാലത്തെ പ്രണയകഥ പറഞ്ഞപ്പോൾ സദ്ദസ്സിലാകെ കരഘോഷം. നഷ്ടപ്രണയത്തെ ഒരിക്കൽ കൂടെ ഓർത്തെടുത്തപ്പോൾ സിദ്ധരാമയ്യ ഒരുവേള ആ പഴയ കൗമാരക്കാരനായി.

മൈസൂരുവിൽ നടന്ന ഒരു മിശ്രവിവാഹ ചടങ്ങലായിരുന്നു സിദ്ധരാമയ്യ തന്റെ പ്രണയകാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയം വിവാഹത്തിലേക്കെത്തണമെന്നാഗ്രഹിച്ചതോടെ ജാതിയുടെ പേര് പറഞ്ഞ് അവളുടെ കുടുംബം തടസ്സം നിൽക്കുകയായിരുന്നു. പിന്നെ എനിക്ക് മറ്റൊരു വഴിയില്ലാതായി. എന്റെ ജാതിയിൽ നിന്നു തന്നെ വിവാഹം കഴിക്കേണ്ടി വന്നു- സിദ്ധരാമയ്യ പറഞ്ഞു.

മിശ്രവിവാഹം തിരഞ്ഞെടുക്കുന്നവർക്ക് എല്ലാ പിന്തുണയും നൽകണം. ഇത്തരക്കാർക്ക് തന്റെ സർക്കാർ എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമെന്നും സിദ്ധരാമയ്യ ഉറപ്പ് നൽകി.

ജാതീയത മാറ്റിയെടുക്കാൻ രണ്ട് വഴിയാണുള്ളത്. ഒന്ന് മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുക. മറ്റൊന്ന് ജാതികൾക്കുള്ളിലെ സാമൂഹിക സാമ്പത്തിക ഉന്നമനം. സാമൂഹിക സാമ്പത്തിക ഉന്നമനം നടക്കാതെ സാമൂഹിക സമത്വം നടപ്പാവില്ലെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.