കൊച്ചി: അങ്കമാലിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണ്ടി വരും. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നതാണ് അറിയേണ്ട കാര്യം. ബിനീഷിന് മറ്റ് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നുണ്ട്. എന്നാൽ ജാതിക്കാ ബിസിനസുമായി ബന്ധപ്പെട്ട് ചില സാമ്പത്തിക ഇടപാടുകൾ ബിനീഷിന് ഉണ്ടായിരുന്നു. ചിലർക്ക് പണം കൊടുക്കാൻ ഉണ്ടെന്നാണ് സുഹൃത്തുക്കളും സൂചിപ്പിക്കുന്നത്. ഇതോടെ ആത്മഹത്യാ സാധ്യതയും പൊലീസ് പരിശോധിക്കും.

മുറിയിൽ തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് സൂചനകൾ. മുറിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയിൽ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫയർഫോഴ്‌സും പ്രാഥമികമായി ഷോർട്ട് സർക്യൂട്ട് സാധ്യതകൾ തള്ളിക്കളയുന്നുണ്ട്. എസിയിൽ നിന്നും തീടപിടിക്കാനുള്ള സാധ്യതയും വിരളമാണെന്നാണ് നിഗമനം.

അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യൻ, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിൻ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകൾനിലയിലെ മുറിയിലായിരുന്നു ദമ്പതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയിൽ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടർന്നിട്ടുമല്ല. അതുകൊണ്ട് തന്നെയാണ് തീപിടുത്തത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് സംശയം നിലനിൽക്കുന്നത്.

ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വിരളമാണ്. അതേസമയം മുറിയിൽ എയർ കണ്ടീഷനർ പ്രവർത്തിച്ചിരുന്നു. ഇതിൽ നിന്നും ഉണ്ടായ വാതകചോർച്ചയോ മറ്റോ ആണോ തീപിടിത്തത്തിന് കാരണമെന്നും പരിശോധിക്കും. എന്നാൽ, ആ സാധ്യതയും കുറവാണ്. സമീപവാസികളാണ് തീപിടിത്തം ഉണ്ടായപ്പോൾ തുടക്കത്തിൽ രക്ഷാപ്രവർത്തനത്തിന് എത്തിയത്.

പുലർച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാൻ പോയ പ്രദേശവാസിയാണ് വീടിന്റെ മുകൾ നിലയിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകൾ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടിൽ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയൽവാസിയെ കൂടി കാര്യം അറിയിച്ച് ഇരുവരും വീട്ടിനകത്തേക്ക് കടന്നു. അതേസമയം മുറിയുടെ ഡോർ ചവിട്ടി തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മുറിക്കുള്ളിലെ ആളുകൾ അബോധാവസ്ഥയിൽ ആയതിനാലാവാം വാതിൽ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും അയൽവാസി സംശയം പ്രകടിപ്പിച്ചു. ഇതും സംശയകരമാണ്. ബിനീഷിന്റെ മാതാവ് വീട്ടിൽ താഴത്തെ മുറിയിലാണ് താമസിച്ചിരുന്നത്. എന്നാൽ, മുകളിലെ മുറിയിൽ മാത്രമാണ് തീപിടത്തം ഉണ്ടായതും.

ബിനീഷിന്റെ ജാതി കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയും വീട്ടിൽ ഉണ്ടായിരുന്നു. നാല് മണിക്ക് പ്രാർത്ഥനയ്ക്ക് എഴുന്നേറ്റപ്പോഴാണ് മുകൾ നിലയിലെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. ഉടൻ അതിഥി തൊഴിലാളിയെ കൂടി വിളിച്ച് മുറിയിലേക്ക് വെള്ളം ഒഴിഞ്ഞിട്ടുണ്ടെങ്കിലും തീകെടുത്താൻ സാധിച്ചില്ലെന്നാണ് വിവരം. ബിനീഷിന് മറ്റ് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.