പത്തനംതിട്ട: പത്തനംതിട്ടയിൽ നിന്നും ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ തപ്പിയുള്ള പൊലീസ് അന്വേഷണത്തിൽ വൻ വഴിത്തിരിവ്. കാണാതായ നൗഷാദിനെ പൊലീസ് കണ്ടെത്തി. തൊടുപുഴയിൽ നിന്നാണ് യുവാവിനെ പൊലീസ് കണ്ടെത്തിയത്. നേരത്തേ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്സാന മൊഴിനൽകിയിരുന്നു.

നൗഷാദിനെ പ്രദേശത്തുവെച്ച് കണ്ടതായി അഫ്സാന ആദ്യം മൊഴിനൽകിയിരുന്നു. എന്നാൽ സി.സി.ടി.വി. പരിശോധനയിൽനിന്ന് നൗഷാദ് അവിടെ എത്തിയിരുന്നില്ലെന്ന് മനസ്സിലായി. തുടർന്നുണ്ടായ സംശയത്തിൽ പൊലീസ് അഫ്സാനയെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയതായി മൊഴിനൽകി. പിന്നീട് ആറ്റിലെറിഞ്ഞെന്നും മറ്റും മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയിൽ കണ്ടെത്തിയെന്ന് പൊലീസ് വ്യക്തമാക്കുന്നത്.

നേരത്തെ അഫ്‌സാന നൗഷാദിനെ കൊലപ്പെടുത്തില്ലെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. യുവതി പരസ്പ്പരം മൊഴി മാറ്റിയതോടെയാണ് പൊലീസ് കൂടതൽ അന്വേഷണം നടത്തിയത്. നൗഷാദിനെ കൊലപ്പെടുത്തിയെന്നും, മറ്റൊരാളുടെ സഹായത്തോടെ മൃതദേഹം മാറ്റിയെന്നുമാണ് പുതിയ മൊഴി. എന്നാൽ ഇത് എവിടേക്കാണെന്ന് അഫ്സാന വെളിപ്പെടുത്തിയില്ല.

അഫ്സാന തുടരെ മൊഴി മാറ്റുന്നത് പൊലീസിനെയും വലച്ചിരുന്നു. അഫ്സാന മുമ്പ് പറഞ്ഞ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് വിവരം. 

അഫ്സാനയാണ് കൊലപ്പെടുത്തിയതെങ്കിൽ അത് ഒറ്റയ്ക്ക് ചെയ്യില്ലെന്ന് നൗഷാദിന്റെ പിതാവ് അഷ്റഫ് പറഞ്ഞു. ഒറ്റയ്ക്ക് ചെയ്യാൻ പറ്റില്ലല്ലോ. പിറകിൽ ആളു കാണും. അവരുടെ രക്ഷകർത്താക്കളെയും ചോദ്യം ചെയ്യണം. നൗഷാദിന് എന്തു പറ്റിയെന്ന് അറിയണം. നൗഷാദിനെ കാണാതായതിന് ശേഷം അഫ്സാനയുടെ വീട്ടുകാർ വിളിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അവരുമായി സഹകരണം ഇല്ല. സത്യം തെളിയണമെന്നും അഷ്റഫ് പറഞ്ഞിരുന്നു.

നൗഷാദ് മദ്യപാനിയും അഫ്സാനയെ മർദിക്കുന്നയാളുമായിരുന്നുവെന്നാണ് മൊഴി. മീൻ കച്ചവടവും ഡ്രൈവിങ്ങുമായിരുന്നു തൊഴിൽ. അതുകൊണ്ട് തന്നെ മാനസിക പ്രശ്‌നങ്ങൾ ഉള്ളതു കൊണ്ടാകാം അഫ്‌സാന നൗഷാദ് കൊല്ലപ്പെട്ടുവെന്ന് കളവു പറഞ്ഞത് എന്നാണ് പൊലീസ് നിഗമനം. ഇക്കാര്യത്തിൽ നൗഷാദിൽ നിന്നു തന്നെ കൂടുതൽ വ്യക്തത തേടാനാണ് പൊലീസ് തീരുമാനം.