റാന്നി: കുഞ്ഞിന്റെ ചികിൽസയ്ക്കായി മകളെയും കൂട്ടി ആശുപത്രിയിൽ വന്ന പിതാവിനെ ഹെൽമറ്റ് കൊണ്ട് മർദിച്ച് പരുക്കേൽപ്പിക്കുകയും തുടർന്ന് പൊലീസ് വിളിച്ചപ്പോൾ കഴിവുണ്ടെങ്കിൽ കണ്ടു പിടിക്കാൻ വെല്ലുവിളിക്കുകയും ചെയ്ത മരുമകനെ രായ്ക്ക് രാമാനം കസ്റ്റഡിയിൽ എടുത്ത് പൊലീസ്.

എറണാകുളം കുന്നത്തൂർ ഐരാപുരം വളയം ചിറ നെല്ലാട് കൃഷ്ണൻ എന്നയാളുടെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ജിഷ്ണു തമ്പി (25)യെ ആണ് റാന്നി പൊലീസ് സാഹസികമായി വലയിലാക്കിയത്. പഴവങ്ങാടി അടിച്ചിപ്പുഴ തെമ്പാവുമ്മൂട്ടിൽ വീട്ടിൽ നിന്നും അത്തിക്കയം നാറാണം മൂഴി കടുമീൻ ചിറ തേക്കെത്തോടി ചെള്ളെത്ത് എബ്രഹാമിന്റെ വീട്ടിൽ താമസിച്ചു വരുന്ന അശോകനാണ് മകളുടെ ഭർത്താവായ ജിഷ്ണുവിന്റെ മർദ്ദനമേറ്റത്.

കഴിഞ്ഞ 30 ന് വൈകിട്ട് നാലരയ്ക്ക് റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ കൺസൽട്ടിങ് മുറിക്കടുത്തു വച്ചാണ് സംഭവം. കുഞ്ഞിന് സുഖമില്ലാതെ ഡോക്ടറെ കാണിക്കാൻ എത്തിയതായിരുന്നു അശോകനും മകളും. ഈ സമയം മുറിക്കു പുറത്ത് നിന്ന അശോകനെ ചീത്ത വിളിച്ചുകൊണ്ട് ജിഷ്ണു മർദ്ദിക്കുകയാണുണ്ടായത്. നേരത്തെ മകളെ ഇയാൾ ഉപദ്രവിച്ചപ്പോൾ തടഞ്ഞതിന്റെ വിരോധത്തിലായിരുന്നു മർദ്ദനം.

ജിഷ്ണു ഹെൽമറ്റ് കൊണ്ട് അശോകന്റെ പുറത്തും നടുവിലും അടിച്ചു. തടയാൻ ശ്രമിച്ച അശോകന്റെ നടുവിരലുകളിലെ അസ്ഥികൾക്ക് പൊട്ടലുണ്ടായി.
അശോകന്റെ മൊഴി രേഖപ്പെടുത്തി കേസ് എടുത്ത പൊലീസ് പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ചു. പ്രതി തൊടുപുഴക്ക് സമീപം കൊതകുത്തിയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെയെത്തിയ പൊലീസ് സംഘം ഇയാളെ സാഹസികമായി കീഴടക്കുകയായിരുന്നു.

ഭാര്യയുമായുള്ള കുടുംബപ്രശ്നം പത്തനംതിട്ട കുടുംബ കോടതിയിൽ എത്തുകയും അത് തീർക്കാൻ ഭാര്യാപിതാവ് തടസം നിൽക്കുകയും ചെയ്യുന്നതായി ചോദ്യം ചെയ്യലിൽ ഇയാൾ വെളിപ്പെടുത്തി. സംഭവശേഷം ഒളിവിൽ പോയ പ്രതി ഫോണിൽ വിളിച്ച പൊലീസിനോട് കഴിവുണ്ടെങ്കിൽ പിടിച്ചോളാൻ വെല്ലുവിളിച്ചിരുന്ന. ലൊക്കേഷൻ പൊലീസ് കണ്ടുപിടിക്കാതിരിക്കാൻ പിന്നീട് ഫോൺ സുഹൃത്തിന്റെ മൊബൈൽ കടയിൽ ഫോൺ ഏൽപ്പിച്ചു. ആരെങ്കിലും വിളിച്ചാൽ എടുത്തിട്ട് താനല്ല എന്ന് പറയാൻ ഏർപ്പാട് ചെയ്യുകയും ചെയ്തു.

രഹസ്യവിവരം കിട്ടിയപ്രകാരം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഉച്ചയ്ക്ക് ശേഷം തിരിച്ച പൊലീസ് സംഘം രാത്രി രണ്ടുമണിക്ക് കൊതകുത്തിയിൽ നിന്നും ജിഷ്ണുവിനെ തന്ത്രപരമായി പിടികൂടി. ഹെൽമറ്റ് ഒന്നാം പാറ എന്ന സ്ഥലത്തുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.

റാന്നി പൊലീസ് ഇൻസ്പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയത്. എസ്ഐ ശ്രീജിത്ത് ജനാർദ്ദനൻ, സി.പി.ഓമാരായ ലിജു എൽ ടി, അജാസ് മോൻ, രെഞ്ചു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.