തലശേരി: ന്യൂമാഹി പുന്നോൽ റെയിൽവെ ഗേറ്റിന് സമീപം വീടിന്റെ അടുക്കള വാതിൽ തകർത്ത് പത്തുപവന്റെ സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ ന്യൂമാഹി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ന്യൂ മാഹി പൊലിസ് സ്റ്റേഷൻ പരിധിയിൽ പുന്നോൽ ദേശീയ പാതയിൽ റെയിൽവേ ഗേറ്റിന് സമീപം മാപ്പിള സ്‌കൂളിനടുത്തുള്ള സുലേഖയുടെ ഉടമസ്ഥതയിലുള്ള സബിനാ സെന്ന വീട്ടിലാണ് കവർച്ച നടന്നത് ഇവിടെ നിന്നും പത്തു പവൻ സ്വർണാഭരണങ്ങളും 180,000 രൂപയും കവർന്നു.

ശനിയാഴ്‌ച്ച പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നത് 'ഇരുനില വീട്ടിൽ കവർച്ച നടത്തിയത് രണ്ടംഗ സംഘമാണെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഉറങ്ങികിടക്കുകയായിരുന്ന സുലേഖയുടെ കഴുത്തിലെ ചെയിൻ പൊട്ടിക്കുന്നതിനിടെയിൽ ഇരുവരും തമ്മിൽ പിടിവലി നടന്നിരുന്നു. പിടിവലിയിൽ പൊട്ടിച്ചെടുത്ത ചെയിന്റെ ഒരു ഭാഗം സുലേഖയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇതിനിടെ യിൽ മറ്റൊരാൾ അലമാരയിൽ സൂക്ഷിച്ച പണവും ആഭരണങ്ങളും കവർന്നിരുന്നു.

വീട്ടിൽ നിന്നും ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും കവർച്ചക്കാർ രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ന്യൂ മാഹി പൊലിസെത്തി പരിശോധന നടത്തി. പ്രദേശത്തെ സി.സി.ടി വി ക്യാമറകൾ പരിശോധിച്ചു വരികയാണ്. കണ്ണൂരിൽ നിന്നെത്തിയ ഫോറൻസിക് വിഭാഗവും മോഷണം നടന്ന വീട്ടിൽ പരിശോധന നടത്തി.