കൊല്ലം: ആരാണെന്ന് ചോദിച്ചപ്പോൾ തിരിച്ചറിഞ്ഞില്ലെന്ന പേരിൽ വിദ്യാർത്ഥിയെ കൊല്ലാൻ ശ്രമിച്ച കേസിൽ പ്രധാനപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. കൊല്ലം ചിതറ ബൗണ്ടർ മുക്കിൽ ഏപ്രിൽ 17നായിരുന്നു സംഭവം. ബൗണ്ടർമുക്ക് സ്വദേശി കൊട്ടിയം ഷിജുവാണ് പിടിയിലായത്.

കൊട്ടിയം ഷിജുവിനെ കൊട്ടിയത്തുള്ള ബന്ധുവീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കേസിലെ രണ്ടാംപ്രതി തീപ്പൊരി ഷിബു നേരത്തെ പിടിയിലായിരുന്നു. ഒരു മാസത്തിലധികമായി ഒളിവിൽ കഴിയുകയായിരുന്നു ഷിജു. പാങ്ങോട് മൂന്നുമുക്ക് സ്വദേശി മുസമ്മിൽ (18) ആണ് ആക്രമണത്തിനിരയായത്. മുസമ്മിൽ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ റോഡിൽ നിന്ന സമയത്താണ് കൊട്ടിയം ഷിജു അതുവഴിയെത്തിയത്.

തുടർന്ന് വിദ്യാർത്ഥികളോട് റോഡിൽ നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. മുസമ്മിൽ മാറാൻ ശ്രമിക്കവേ ഷിജു സ്‌കൂട്ടറിൽനിന്നും ഇറങ്ങി വന്ന് മാറാൻ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോടായെന്ന് ചോദിച്ച് തള്ളി മാറ്റി. ഞാൻ ആരാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ മുസമ്മിൽ അറിയില്ലെന്ന് മറുപടി നൽകി. തുടർന്നാണ് ഇയാൾ വിദ്യാർത്ഥിയെ പൊതുജനമധ്യത്തിൽവച്ച് ക്രൂരമായി മർദിച്ചത്. സുഹൃത്തായ തീപ്പൊരി ഷിബുവുമായി ചേർന്നായിരുന്നു മർദനം.