തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ. മൂന്നു ദിവസം കൂടി കനത്ത മഴ തുടരുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്നു തീവ്രമഴയ്ക്കു സാധ്യതയുള്ളതിനാൽ എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്. ഇന്നു സംസ്ഥാനത്ത് എവിടെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഉച്ചയോടെ മുന്നറിയിപ്പുകളിൽ മാറ്റം വന്നേക്കാം.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, എറണാകുളം, തൃശൂർ, ഇടുക്കി എന്നീ ഒൻപത് ജില്ലകളിലാണ് യെലോ അലർട്ട്. മറ്റന്നാൾ ഇവയിൽ പാലക്കാട്, തൃശൂർ ഒഴികെയുള്ള ഏഴ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചു. കാലവർഷം എത്തും മുൻപേ അതിതീവ്ര മഴ വ്യാപകമായതോടെ കൊച്ചി നഗരം ഉൾപ്പെടെ വിവിധ പ്രദേശങ്ങൾ വെള്ളക്കെട്ടിലായി.

വടക്കൻ കേരളത്തിനു മുകളിലെ ചക്രവാതച്ചുഴി തെക്കൻ തീരത്തേക്കു മാറിയതും ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദവും ശക്തിയായ കാറ്റുമാണ് മഴയിലെ മാറ്റത്തിനു കാരണം. ന്യൂനമർദം രണ്ട് ദിവസത്തിനകം തീവ്രമാകും. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ഉണ്ട്. കുറഞ്ഞ സമയത്തിനിടെ പെയ്യുന്ന അതിതീവ്ര മഴ, ദേശീയപാത ഉൾപ്പെടെ വികസനപദ്ധതികളുടെ നിർമ്മാണം പൂർത്തിയാകാത്ത സ്ഥലങ്ങളിൽ ഗതാഗതവും ജനജീവിതവും ദുസ്സഹമാക്കി.

അതിതീവ്ര മഴ സാധ്യത പരിഗണിച്ച് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രം ഇന്നലെ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് വൈകിട്ടോടെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കും കാലാവസ്ഥ വകുപ്പ് വ്യാപിപ്പിച്ചിരുന്നു.