മുക്കൂട്ടുതറ: തലയ്ക്കു പിന്നിൽ പരുക്കുകളോടെ ലോട്ടറി വിൽപനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോപ്പിങ് കോംപ്ലക്‌സിലെ കടമുറിക്കു മുന്നിലാണ് മൃതദേഹം കിടന്നത്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തുണി കൊണ്ട് പുതപ്പിച്ച നിലയിലാണു മൃതദേഹം കിടന്നിരുന്നത്. മുട്ടപ്പള്ളി സ്വദേശി വിളയിൽ ഗോപി (72) ആണു മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കേൾവി, സംസാര വെല്ലുവിളി നേരിടുന്ന ചാത്തൻതറ സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾക്കു ഗോപിയോടു വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മൃതദേഹത്തിന് സമീപം രക്തത്തുള്ളികളുമുണ്ട്. മൃതദേഹം കിടന്നതിനു സമീപം ഭിത്തിയിൽ അവ്യക്തമായ ചില എഴുത്തുകളുണ്ട്. കസ്റ്റഡിയിലുള്ള യുവാവിന്റെ പേരും അതിലുണ്ട്.

എരുമേലി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണു ഷോപ്പിങ് കോംപ്ലക്‌സ്. ഗോപിയും യുവാവും മിക്കപ്പോഴും ഈ കടത്തിണ്ണയിലാണ് അന്തിയുറങ്ങിയിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടായതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഭാര്യയും കുടുംബവുമായി അകന്നു കഴിയുകയാണു ഗോപി. യുവാവിനെ ചോദ്യം ചെയ്യുന്നതു പൊലീസിനു വെല്ലുവിളിയായിട്ടുണ്ട്.