തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ കുടുംബം ആത്മഹത്യ ചെയ്തതിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോർട്ട്. കൂടാതെ നെയ്യാറ്റിൻകരയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കലക്ഷൻ ഏജന്റുമാർ കൊടുക്കാനുള്ള പണത്തെ ചൊല്ലി ഭീഷണിപ്പെടുത്തിയതും ആത്മഹത്യയ്ക്ക് കാരണമായി. ഭീഷണി പതിവായതിനെത്തുടർന്ന് ഇവർ നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയെങ്കിലും നീതി ലഭിച്ചില്ലെന്നും ആരോപണം. ഉണ്ട്.

ഇതിനു പുറമേ വസ്തു ഇടപാടുകൾ മൂലമുള്ള സാമ്പത്തിക ബാധ്യതയും കുടുംബത്തെ തകർത്തിരുന്നു. നെയ്യാറ്റിൻകര ഊരൂട്ടുകാല ചെക്കട്ടിവിളാകം പ്രഭാ സദനത്തിൽ മണിലാൽ (50), ഭാര്യ എസ്.സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണ് ഞായറാഴ്ച രാത്രി വിഷം ഉള്ളിൽച്ചെന്നു മരിച്ചത്. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

നെയ്യാറ്റിൻകരയിലെ പണമിടപാടു സ്ഥാപനത്തിൽ നിന്ന് സ്മിത 58,000 രൂപ വായ്പ എടുത്തിരുന്നു. വായ്പ കുടിശിക ആയതോടെ കലക്ഷൻ ഏജന്റുമാർ സ്മിത ജോലി ചെയ്യുന്ന തുണിക്കടയിലെത്തി മോശമായി പെരുമാറിയെന്നും ഇതു സ്മിതയെ മാനസികമായി തളർത്തിയെന്നും പൊലീസ് പറഞ്ഞു. മണിലാലിന് സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ബാധ്യതകളും ഉണ്ടായിരുന്നു.