തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ രണ്ടാം വർഷത്തിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാലിന്യ സംസ്‌കരണ മേഖലയിൽ വലിയ സംഭാവന നല്കാനാകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ പറഞ്ഞു. സംസ്ഥാന പഞ്ചായത്ത് അസോസിയേഷന്റെ ജില്ലാ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മാലിന്യമുക്തം നവകേരളം കാമ്പയിനിന്റെ ആദ്യവർഷത്തെ നേട്ടങ്ങൾ നിലനിർത്താനും കേരളത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യം നേടാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു.

കഴിഞ്ഞ വർഷം കാമ്പയിനിലൂടെ ഉണ്ടായ നേട്ടങ്ങളെക്കുറിച്ച് ശാരദാ മുരളീധരൻ സംസാരിച്ചു. ഈ നേട്ടങ്ങൾക്ക് പിന്നിൽ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മഹത്തായ സംഭാവനകളുണ്ട്. മാലിന്യമുക്തം നവകേരളം കാമ്പയിനിലൂടെ മാലിന്യ സംസ്‌കരണ മേഖലയിൽ മറ്റൊരു കേരള മോഡൽ സൃഷ്ടിക്കാനായി. ഇതിലൂടെ കേരളത്തിന് ധാരാളം അഭിനന്ദനങ്ങൾ ലഭിച്ചിരുന്നെന്നും അവർ പറഞ്ഞു.

മാലിന്യ സംഭരണ ശേഷി വർധിപ്പിക്കുന്നതിന് ആവശ്യമായ പ്രോജക്ടുകൾ ഏറ്റെടുത്ത് സമയ ബന്ധിതമായി പൂർത്തീകരിക്കുകയെന്നത് വളരെ പ്രധാനമാണ്. പ്രത്യേക മാലിന്യങ്ങളിൽ ഉൾപ്പെടുന്ന കക്കൂസ് മാലിന്യ സംസ്‌കരണ സംവിധാനങ്ങൾക്ക് പ്രാധാന്യം നല്കിക്കൊണ്ടാകണം പ്രോജക്ടുകൾ ഏറ്റെടുക്കേണ്ടത്. സ്‌ക്രാപ്, പുനഃ ചംക്രമണ സാധ്യതയുള്ള വസ്തുക്കൾ തുടങ്ങിയവയുടെ സംസ്‌കരണത്തിനുള്ള തദ്ദേശീയ വ്യവസായ വികസന സാധ്യതകൾ പരിഗണിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

സംസ്ഥാന പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ. എം ഉഷ, സെക്രട്ടറി കെ. കെ രാജീവ്, ജനറൽ സെക്രട്ടറി കെ. സുരേഷ്, വൈസ് പ്രസിഡന്റ് വി. വി മുഹമ്മദ് അലി എന്നിവരും പങ്കെടുത്തു.