തൃശൂര്‍: ഭാഗികമായി കാഴ്ച ശക്തി നഷ്ടമായിട്ടും രോഗങ്ങള്‍ അലട്ടിയിട്ടും മറ്റു കുട്ടികളെ പോലെ സ്‌കൂളില്‍ പോകാനും പഠിച്ചു മുന്നേറാനുമായിരുന്നു ശ്രീപ്രിയ എന്ന കൊച്ചു മിടുക്കിയുടെ തീരുമാനം. ജീവിത പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞിട്ടും അവള്‍ പഠനവുമായി മുന്നോട്ട് പോയി. എന്നാള്‍ കാഴ്ച ശക്തി മങ്ങിയതിനു പിന്നാലെ കേള്‍വിയും നിലച്ചതോടെ പത്താം ക്ലാസ് പഠനം പാതി വഴിയില്‍ നിര്‍ത്തി വീട്ടിലിരിക്കുകയാണ് ഈ പെണ്‍കുട്ടി. ജന്മനാ കേള്‍വിശക്തി ഇല്ലാതിരുന്ന ശ്രീപിയയുടെ ശ്രവണ സഹായി പണിമുടക്കിയതോടെയാണ് പഠനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

അധികൃതരുടെ ക്രൂരതയാണ് ശ്രീപ്രിയയെ പഠനം അവസാനിപ്പിക്കുക എന്ന കഠിന തീരുമാനത്തില്‍ എത്തിച്ചത്. അയ്യന്തോള്‍ പുതൂര്‍ക്കര എക്കപ്പുറത്തു രാജന്‍-മഞ്ജു ദമ്പതികളുടെ മകളാണ് ശ്രീപ്രിയ എന്ന പതിനേഴുകാരി. കോക്ലിയര്‍ ഇംപ്ലാന്റ് വഴി ഒന്നര വര്‍ഷം മുന്‍പു ശ്രീപ്രിയയുടെ ചെവിയില്‍ ഘടിപ്പിച്ച ആധുനിക ശ്രവണ സഹായിക്കു മൂന്നു വര്‍ഷത്തെ വാറന്റി സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും യന്ത്രം കേടായതിനു ശേഷം മാറ്റിനല്‍കിയില്ല. ലക്ഷങ്ങള്‍ ചിലവിട്ട് ഇത് നന്നാക്കാന്‍ വീട്ടുകാര്‍ക്ക് ആസ്തിയുമില്ല.

ഇതോടെയാണ് ാഗികമായി കാഴ്ചശക്തി നഷ്ടപ്പെട്ടപ്പോഴും പ്രമേഹം മൂര്‍ച്ഛിച്ചു ഗുരുതരാവസ്ഥയില്‍ എത്തിയപ്പോഴും പഠനം മുടക്കാതിരുന്ന ശ്രീപ്രിയയ്ക്കു കഠിന തീരുമാനമെടുക്കേണ്ടി വന്നത്. പുല്ലഴി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂളിലെ പത്താം ക്ലാസ് വദ്യാര്‍ഥിയാണ ശ്രിപ്രിയ. കേള്‍വിശക്തി ഇല്ലാതെയാണു ശ്രീപ്രിയ ജനിച്ചത്. സാമ്പത്തികമായി പിന്നോക്കമാണ് ഈ കുടുംബം. എങ്കിലും ശ്രീപ്രിയയ്ക്ക് മൂന്ന് വയസ്സുള്ളപ്പോള്‍ 8 ലക്ഷം രൂപ ചെലവാക്കിയാണു കോക്ലിയര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയത്. ഇതിനായി ഇവര്‍ക്കു സ്വന്തം വീടു വില്‍ക്കേണ്ടിവന്നു. ഈ യന്ത്രമാണ് ഒന്നര വര്‍ഷം മുന്‍പ് മാറ്റി പുതിയതു ഘടിപ്പിച്ചത്.

ജന്മനാ കേള്‍വി ശക്തി ഇല്ലാതെയാണ് ശ്രീപ്രിയ ജനിച്ചത്. ഒന്‍പത് വയസ്സുള്ളപ്പോഴാണു പ്രമേഹരോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതാനിരിക്കെ കാഴ്ചശക്തി 75% ഇല്ലാതായി. പത്താംക്ലാസ് ജയിക്കുകയെന്ന ശ്രീപ്രിയയുടെ മോഹം ഇതോടെ മാറ്റിവയ്‌ക്കേണ്ടിവന്നു. കാഴ്ചയുടെ ബുദ്ധിമുട്ട് അതിജീവിച്ച് ഇത്തവണ നന്നായി പഠിച്ച് പരീക്ഷ എഴുതാമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഈ പെണ്‍കുട്ടി. എന്നാല്‍ കഴിഞ്ഞ മേയില്‍ ശ്രവണസഹായിയുടെ പ്രൊസസര്‍ കേടായി. യന്ത്രം കമ്പനിക്ക് അയച്ചുനല്‍കി. വാറന്റി ഒന്നര വര്‍ഷം കൂടി ശേഷിക്കുന്നതിനാല്‍ മാറ്റിലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍, സര്‍ക്കാരിന്റെ ശ്രുതിതരംഗം പദ്ധതിയുടെ ചുമതല വഹിച്ചിരുന്ന സാമൂഹിക സുരക്ഷാ മിഷനില്‍നിന്നു വന്‍തുക ലഭിക്കാനുള്ളതിനാല്‍ യന്ത്രം മാറ്റിനല്‍കില്ലെന്നു കമ്പനി അറിയിച്ചു. സ്വന്തം നിലയ്ക്കു ശ്രവണ സഹായിയുടെ പ്രൊസസര്‍ മാറ്റിവയ്ക്കാന്‍ 4 ലക്ഷം രൂപയോളം ചെലവാകും. ഇതു താങ്ങാനാവാത്തതിലാനാണു മകളുടെ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ട അവ സ്ഥയില്‍ രക്ഷിതാക്കളെത്തിയത്.