തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കാന്‍ ഭൂഗര്‍ഭ തീവണ്ടിപ്പാത. ഇതിന്റെ പദ്ധതി രൂപരേഖയ്ക്ക് അന്തിമാനുമതിയായി. കേന്ദ്ര അംഗീകാരം കിട്ടിയാല്‍ ഉടന്‍ പണി തുടങ്ങും. ബാലരാമപുരം റെയില്‍വേ സ്റ്റേഷനെ സിഗ്‌നല്‍ സ്റ്റേഷനാക്കി ഉയര്‍ത്തുകയും കണ്ടെയ്‌നര്‍ യാര്‍ഡ് നിര്‍മ്മിക്കുകയും ചെയ്യും. റെയില്‍, റോഡ് കണക്ടിവിറ്റിക്കായ് പരമാവധി കേന്ദ്രഫണ്ട് ലഭ്യമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സാഗര്‍മാലപോലുള്ള പദ്ധതികളില്‍നിന്നുള്ള കേന്ദ്രഫണ്ട് ലഭ്യമാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ചരക്കുകളുടെ കയറ്റിയിറക്കലിനായി സ്ഥാപിക്കുന്ന 32 ക്രെയിനുകളില്‍ ശേഷിക്കുന്ന അഞ്ചെണ്ണത്തില്‍ നാലെണ്ണംകൂടി തുറമുഖത്ത് എത്തിച്ചു. ഇനി കൊളംബോയില്‍നിന്ന് ഈ മാസം ഒരു യാര്‍ഡ് ക്രെയിന്‍കൂടി എത്തിക്കുന്നതോടെ 32 ക്രെയിനുകളുമാകും. ജൂണ്‍മാസം പകുതിയോടെ തുറമുഖത്ത് രണ്ട് കൂറ്റന്‍ ബാര്‍ജുകള്‍ എത്തിച്ചാണ് ആദ്യമായി ചരക്കുകളുടെ കയറ്റിയിറക്കല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുക. തുടര്‍ന്ന് ഈ ബാര്‍ജുകളില്‍ കണ്ടെയ്‌നറുകള്‍ അടുക്കി ബെര്‍ത്തിന് സമീപമെത്തിക്കും. ഈ വര്‍ഷം തന്നെ തുറമുഖം പ്രവര്‍ത്തനം തുടങ്ങും. ഈ സാഹചര്യത്തിലാണ് റെയില്‍-റോഡ് സൗകര്യങ്ങളും അതിവേഗം കൂടുന്നത്.

ചരക്കുനീക്കത്തിന് വിഴിഞ്ഞംമുതല്‍ ബാലരാമപുരം വരെ 10.76 കിലോമീറ്റര്‍ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിര്‍വഹണ സമിതി അംഗീകാരം നല്‍കിയത്. തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗര്‍ഭപാതയായാണ്്. 1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിര്‍മ്മാണച്ചുമതല കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ്. ബാലരാമപുരം റെയില്‍വേ സ്റ്റേഷനും നവീകരിക്കും. റോഡു നവീകരണവും ഇതിന്റെ ഭാഗമായി ഉണ്ടാകും. എല്ലാം അതിവേഗം പൂര്‍ത്തിയാക്കാനാണ് തീരുമാനം.

നിര്‍ദിഷ്ട ഔട്ടര്‍ റിങ് റോഡ് ബാലരാമപുരം മടവൂര്‍പ്പാറയില്‍വെച്ച് റെയില്‍ റോഡുമായി ചേരും. തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്ന സമയത്ത് കണ്ടെയ്‌നറുകള്‍ക്ക് ദേശീയപാതയില്‍ സഞ്ചാരസൗകര്യമൊരുക്കും. തുറമുഖ റോഡ് ദേശീയപാതയില്‍ വന്നുചേരുന്നയിടത്ത് മീഡിയന്‍ മുറിച്ചാകും ഗതാഗതസൗകര്യമുണ്ടാക്കുക. ഇതിനായുള്ള നിര്‍ദ്ദേശം പദ്ധതിനിര്‍വഹണ സമിതി ദേശീയപാത അഥോറിറ്റിക്ക് നല്‍കി. ഈ നിര്‍ദ്ദേശം ദേശീയപാത അഥോറിറ്റി അംഗീകരിക്കേണ്ടതുണ്ട്. റോഡ് വികസനം വിഴിഞ്ഞം തുറമുഖത്തിന് അനിവാര്യതയാണ്.

കന്യാകുമാരി വരെ ദേശീയപാത സജ്ജമാകുന്നവേളയില്‍ വിഴിഞ്ഞത്ത് ക്ലോവര്‍ ലീഫ് ഇന്റര്‍സെക്ഷന്‍ നിര്‍മ്മിക്കും. തുറമുഖത്തുനിന്നു ദേശീയപാതയിലേക്കു കയറുന്ന റോഡ് വീതികൂട്ടും. ദേശീയപാതയുടെ സര്‍വീസ് റോഡ് ഉപയോഗിച്ചാകും ആദ്യഘട്ടത്തില്‍ ചരക്കുനീക്കം. വിഴിഞ്ഞത്ത് ചൈനയില്‍നിന്ന് ഷെന്‍ഹുവാ-34 എന്ന കപ്പലിലാണ് നാലു ക്രെയിനുകള്‍ കൂടി വ്യാഴാഴ്ച രാവിലെയോടെ എത്തിച്ചത്. പുറംകടലില്‍നിന്ന് കപ്പലിനെ വാട്ടര്‍ ലൈന്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് കമ്പനിയുടെ സാങ്കേതിക സഹായത്തോടെ ടഗ്ഗുകള്‍ ഉപയോഗിച്ച് കപ്പലിനെ സുരക്ഷിതമായി ബെര്‍ത്തിലടുപ്പിച്ചു. ക്രെയിനുകളുമായി എത്തുന്ന ഏഴാമത്തെ കപ്പലാണിത്.

24 -യാര്‍ഡ് ക്രെയിനുകളും എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമാണ് തുറമുഖത്ത് സ്ഥാപിക്കുക. മൂന്ന് കിലോമീറ്റര്‍ ദൂരത്തിലുള്ള പുലിമുട്ട് അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതും ആവശ്യമായ ക്രെയിനുകളും എത്തിച്ചതോടെ ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്താനാവുമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. തുറമുഖ കമ്പനിയുടെ സാങ്കേതിക സംഘത്തിന്റെ സഹായത്തോടെ വ്യാഴാഴ്ചയെത്തിയ ക്രെയിനുകളും ഉടനെ സജ്ജമാക്കും. തുടര്‍ന്ന് ക്രെയിനുകള്‍ ഉപയോഗിച്ച് ചരക്കുകളുടെ കയറ്റിയിറക്കല്‍ നടത്തുന്നതിനുള്ള ട്രയല്‍ റണ്ണും നടത്തും. ജൂണ്‍ പകുതിയോടെയാണ് ചരക്കുകളുടെ കയറ്റിയിറക്കലിനുള്ള ട്രയല്‍ റണ്‍ നടത്തുക.