പത്തനംതിട്ട: ഓട വളച്ചു പണിയരുതെന്ന് തിരുമാനം എടുത്തത് സിപിഎം ഭരിക്കുന്ന കൊടുമൺ പഞ്ചായത്ത്. മന്ത്രിയുടെ ഭർത്താവ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞത് സിപിഎം ജില്ലാ കമ്മറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റ്. സർവകക്ഷിയോഗം വിളിച്ചു ചേർത്ത് ഓട പ്രശ്നം ചർച്ച ചെയ്തത് ഡെപ്യൂട്ടി സ്പീക്കർ. എന്നിട്ടും കുറ്റക്കാർ ഇക്കാര്യം റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളെന്ന് മന്ത്രി വീണ. ഭർത്താവ് ജോർജ് ജോസഫിന് വേണ്ടി പാർട്ടി ജില്ലാ നേതൃത്വവും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസും വഴിവിട്ട് ഇടപെട്ടുവെന്ന് മാധ്യമങ്ങൾ നൽകിയ വാർത്തകൾ പ്രതിരോധിച്ച് മന്ത്രി ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത വിശദീകരണ കുറിപ്പിലാണ് കുറ്റം മുഴുവൻ മാധ്യമങ്ങൾക്ക് ചാർത്തിക്കൊടുത്തിരിക്കുന്നത്.

പഞ്ചായത്ത് കമ്മറ്റിയും സർവ കക്ഷിയോഗവും എടുത്ത തീരുമാനവും സിപിഎം ജില്ലാ കമ്മറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ ജോർജ് ജോസഫിനെതിരേ നടത്തിയ പ്രസ്താവനയും സൗകര്യപൂർവം വിസ്മരിച്ചാണ് മാധ്യമങ്ങളെയും കോൺഗ്രസ് പാർട്ടിയെയും കുറ്റപ്പെടുത്തി മന്ത്രി വിശദീകരണം നൽകിയിരിക്കുന്നത്.

ഭർത്താവ് ഓടയുടെ അലൈന്മെന്റ് മാറ്റാൻ ഇടപെട്ടുവെന്ന് പറയുന്നത് തീർത്തും അസത്യമായ കാര്യമാണെന്ന് മന്ത്രി വീണാ ജോർജ് ഫേസ്‌ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

ചില മാധ്യമങ്ങളും ചില പ്രാദേശിക കോൺഗ്രസ് നേതാക്കളും എനിക്കും കുടുംബത്തിനും എതിരെ ഇന്നലെ വൈകുന്നേരം മുതൽ നടത്തുന്ന വാസ്തവ വിരുദ്ധവും അപകീർത്തികരവുമായ അസത്യ പ്രചരണത്തെക്കുറിച്ചാണ് ഇവിടെ എഴുതുന്നത്:

പിഡബ്ല്യുഡിയുടെ അലൈന്മെന്റ് എന്റെ ഭർത്താവ് ഡോ. ജോർജ് ജോസഫ് ഇടപെട്ട് മാറ്റം വരുത്തി എന്ന തീർത്തും അസത്യമായ കാര്യം പ്രചരിപ്പിച്ചാണ് ആക്ഷേപിക്കുന്നത്. ഇന്ന് ഒരു ദിനപത്രം ഹെഡ്ലൈനായി കൊടുത്തത് മന്ത്രിയുടെ ഭർത്താവിന് വേണ്ടി ഓടയുടെ ഗതി മാറ്റി: തടഞ്ഞ് കോൺഗ്രസ്. എന്നാണ്. എത്ര അസന്നിഗ്ദ്ധമായാണ് ഈ മാധ്യമം കള്ളം എഴുതി വച്ചിരിക്കുന്നത്. എന്റെ ഭർത്താവിന് ഞാൻ എംഎൽഎ ആകുന്നതിന് എത്രയോ വർഷം മുമ്പ് ഉണ്ടായിരുന്നതാണ് കൊടു മണ്ണിലെ 22.5 സെന്റ് സ്ഥലം. കെട്ടിടം വച്ചത് ഒരുകോടി 89 ലക്ഷം രൂപ ബാങ്ക് ലോണെടുത്താണ്. ഇതിനു മുന്നിലൂടെയാണ് ഏഴംകുളം കൈപ്പട്ടൂർ റോഡ് പോകുന്നത്. ഈ റോഡിന് കിഫ്ബിയിലൂടെ പണം അനുവദിച്ച് ബിഎം ആൻഡ് ബിസി ടാറിങ്ങിനായുള്ള നിർമ്മാണ പ്രവർത്തിയും നടക്കുകയാണ്.

2020 ലാണ് 12 മീറ്റർ വീതിയിൽ റോഡ് നിർമ്മാണത്തിന് കിഫ്ബി ധനാനുമതി നൽകിയത്. അതായത് ഞാൻ മന്ത്രിയാകുന്നതിന് മുമ്പേതന്നെ. ഇനി ഈ പറയുന്ന ഭാഗത്ത് റോഡിന്റെ വീതി അളന്നു നോക്കിയാൽ 17 മീറ്ററാണ് എന്ന് കാണാൻ കഴിയും. ഈ റോഡിന് ഇത്രയും വീതി മറ്റൊരിടത്തുമില്ല. റോഡ് നിർമ്മാണം നടക്കുന്നത് കിഫ്ബി 2020 ൽ അനുവദിച്ച 12 മീറ്റർ വീതിയിൽ കെആർഎഫ്ബി നിശ്ചയിച്ച അലൈന്മെന്റിലാണ്. അതിൽ ഒരുതരത്തിലുള്ള മാറ്റവും ഈ ഭാഗത്ത് ഉണ്ടായിട്ടില്ല. ഇവിടെയാണ് ഇന്നലെ കോൺഗ്രസുകാർ കൊടി കുത്തിയത്.

കിഫ്ബി നിശ്ചയിച്ച അലൈന്മെന്റിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്ന് ഉദ്യോഗസ്ഥർ രേഖകൾ സഹിതം കാണിച്ചിട്ടും അളന്നു കാണിച്ചിട്ടും ചില പ്രാദേശിക കോൺഗ്രസ് നേതാക്കൾ കേൾക്കാൻ തയ്യാറായില്ല എന്നാണ് അറിഞ്ഞത്. അലൈന്മെന്റിൽ ഒരു തരത്തിലും ഒരു മാറ്റവും ഉണ്ടായിട്ടില്ല. കൃത്യമായ രേഖകളോടെ (റവന്യൂ, പിഡബ്ല്യുഡി) ഔദ്യോഗികമായി അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ള വസ്തുവായതിനാലും ഒരടി പോലും പുറംപോക്ക് ഈ വസ്തുവിൽ ഇല്ല എന്നതിനാലും, അലൈന്മെന്റിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റം ഈ ഭാഗത്ത് ഉണ്ടായിട്ടില്ല എന്നിരിക്കെ അലൈന്മെന്റ് മാറ്റി എന്ന് അപകീർത്തിപ്പെടുത്തി അപമാനിച്ചതിനാലും മാനനഷ്ട കേസ് നൽകാനാണ് തീരുമാനം.

ഈ റോഡിനോട് ചേർന്ന് എതിർവശത്തുള്ള കോൺഗ്രസ് ഓഫീസ് പുറമ്പോക്കിലാണ് ഉള്ളത്. അവിടെ രേഖകളിൽ വീതി 23.5 മീറ്റർ ആണ്. എന്നാൽ അളന്നു നോക്കിയാൽ 14 മീറ്റർ മാത്രമാണ് ഇപ്പോൾ അവിടെയുള്ളത്. കോൺഗ്രസ് ഓഫീസിനെ സംരക്ഷിക്കാൻ എന്റെ ഭർത്താവിനെയും എന്നെയും ഇതിലേക്ക് മനപ്പൂർവ്വം വലിച്ചിഴച്ച് അപമാനിക്കുകയാണ് ചിലരുടെ ലക്ഷ്യം. മുൻ പഞ്ചായത്ത് പ്രസിഡന്റായ കോൺഗ്രസ് പ്രാദേശിക നേതാവിന്റെ ജേഷ്ഠ സഹോദരൻ ഈ വസ്തുവിൽ അവകാശവാദവുമായി എത്തിയതും അത് കോടതിയിൽ പരാജയപ്പെട്ടതും ഗൂഢാലോചനയുടെ പിന്നിലുള്ള മറ്റൊരു കാരണമായിരിക്കാം.

റോഡിന്റെ ഈ ഭാഗത്തുള്ള മുഴുവൻ പുറംപോക്കും അളക്കുകയും ഒഴിപ്പിക്കുകയും വേണം എന്നതാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി എന്റെ കുടുംബത്തിന്റേത് ഉൾപ്പെടെ ഈ ഭാഗത്തുള്ളവസ്തുക്കളെല്ലാം തന്നെ അളന്ന് പുറമ്പോക്ക് ഉണ്ടെങ്കിൽ കണ്ടെത്തി അളന്ന് തിട്ടപ്പെടുത്തണം എന്ന ആവശ്യവുമായി എന്റെ ഭർത്താവ് ഡോ ജോർജ് ജോസഫ് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. എന്റെ പേഴ്സണൽ സ്റ്റാഫിന് കൈക്കൂലി കൊടുത്തു എന്ന് വരുത്തി തീർക്കാനുള്ള ഹരിദാസൻ എപ്പിസോഡിന് ശേഷം എന്നെ അപമാനിക്കാനുള്ള അടുത്ത ശ്രമവുമായാണ് ഗൂഢവും നിന്ദ്യവുമായ ലക്ഷ്യങ്ങളോടെ ചിലർ ഇറങ്ങിയിട്ടുള്ളത്. വ്യാജപ്രചരണം നടത്തിയതിനും പൊതുസമൂഹമധ്യേ അപമാനിച്ചതിനുമെതിരെ ശക്തമായ, സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.