ന്യൂഡൽഹി: മോഷണത്തിനിടെ കൊലപാതകവും നിത്യസംഭവമായി രാജ്യതലസ്ഥാനം. ഒരാഴ്‌ച്ചക്കിടെ സമാന രീതിയിൽ രണ്ട് കൊലപാതകങ്ങളാണ് ഡൽഹിയിൽ അരങ്ങേറിയത്. കഴിഞ്ഞ ദിവസം ഇരുപത്തിയഞ്ചുകാരിയായ യുവതിയാണ് മോഷണ ശ്രമം ചെറുക്കാൻ ശ്രമിക്കുന്നതിനിടെ കൊലചെയ്യപ്പെട്ടത്. മാല മോഷ്ടിക്കാൻ ശ്രമിച്ചത് തടഞ്ഞ യുവതിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. വടക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ആദർശി നഗർ പ്രദേശത്ത് ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു.

സിമ്രാൻ എന്ന് തിരിച്ചറിഞ്ഞ ഇരുപത്തിയഞ്ചുകാരിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കുട്ടിയുമായി രാത്രി ഒൻപതരയോടെ മാർക്കറ്റിൽനിന്ന് വീട്ടിലേക്കു വരുന്നതിനിടെയാണ് സംഭവം. രണ്ടു സ്ത്രീകൾ നടന്നു പോകുന്നതും പുറകിൽനിന്ന് വന്നയാൾ അതിൽ ഒരാളുടെ കഴുത്തിൽനിന്നു മാല പൊട്ടിക്കാൻ നോക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. അത് തടയാൻ ശ്രമിക്കുമ്പോൾ യുവതിയെ കത്തിയെടുത്ത് കുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ ദിവസം ഡൽഹിയിലെ കൽക്കാജി പ്രദേശത്ത് പതിനേഴുകാരനെ മൂന്ന് പേർ ചേർന്ന് മർദിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തിരുന്നു. ഇയാൾ അത്യാസന നിലയിൽ എയിംസിൽ ചികിത്സയിലാണ്. സഹോദരനെ പിന്തുടർന്നത് ചോദ്യം ചെയ്യാൻ ചെന്നപ്പോൾ ആയിരുന്നു സംഭവം.

സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പ്രദേശത്ത് ഇത്തരത്തിൽ ആക്രമങ്ങൾ പതിവാണെന്നും പൊലീസിൽ പരാതികള നൽകിയിട്ടും ഇതുവരെ പട്രോളിങ് ശക്തിപ്പെടുത്താൻ തയാറായിട്ടില്ലെന്നും പ്രദേശവാസികൾ പറഞ്ഞു.