തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സയ്ക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന് ചെലവായ തുക സര്‍ക്കാര്‍ അനുവദിച്ചു. ഒറ്റ ദിവസത്തെ ചികിത്സയ്ക്ക് 1,91,601 രൂപയാണ് അനുവദിച്ചത്. ഈ മാസം 5 നാണ് തുക അനുവദിച്ച് പൊതുഭരണ അക്കൗണ്ട്‌സില്‍ നിന്നു ഉത്തരവ് ഇറങ്ങിയത്.

മെയ് 13 മുതല്‍ 14 വരെ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ബാലഗോപാല്‍ ചികില്‍സ തേടിയത്. ആശുപത്രി വിട്ടിറങ്ങി രണ്ടാം ദിവസം അതായത് മെയ് 17 ചികില്‍സക്ക് ചെലവായ തുക നല്‍കണമെന്ന് ബാലഗോപാല്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു.

ഹൃദ്രോഗ ചികിത്സയുടെ ഭാഗമായി ബാലഗോപാലിനെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. രണ്ട് ബ്ലോക്കുകളുണ്ടെന്ന് കണ്ടെത്തിയത്. തുക അനുവദിച്ച ഉത്തരവില്‍ ചികിത്സാ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സക്കായി അനുവദിച്ച തുകയാണ് ഇതെന്നാണ് കരുതുന്നത്.

മന്ത്രിമാരുടെയും കുടുംബത്തിന്റെയും ചികില്‍സക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം അനുവദിക്കാമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് ബാലഗോപാലിനും തുക അനുവദിച്ചത്.