തിരുവനന്തപുരം: സോളാര്‍ സമരത്തില്‍ സിപിഎം ഒടുവില്‍ പിന്നോട്ട് പോയോ? സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സമരം പെട്ടെന്ന് അവസാനിക്കാനുള്ള കാരണം വെളിപ്പെടുത്തുകയാണ് അന്ന് മലയാള മനോരമ ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായ ജോണ്‍ മുണ്ടക്കയം. സിപിഎമ്മാണ് സമരം അവസാനിപ്പിക്കാന്‍ ഫോര്‍മുല മുമ്പോട്ട് വച്ചതെന്നാണ് വെളിപ്പെടുത്തല്‍. അതായത് സമരം ഏകപക്ഷീയമായി തീര്‍ന്നത് സിപിഎം ആഗ്രഹത്തിന്റെ പ്രതിഫലനമാണെന്നാണ് ജോണ്‍ മുണ്ടക്കയം പറയുന്നത്. രണ്ട് മാധ്യമ പ്രവര്‍ത്തകരാണ് ഇടനിലക്കാരായതെന്നും അദ്ദേഹം പറയുന്നു.

സോളാര്‍ വിഷയം ചൂടുപിടിച്ച് കൊണ്ടിരിക്കെ പെട്ടെന്ന് പ്രതിപക്ഷം സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് പലതരം വിവാദങ്ങളുണ്ട്. അതിന് പുതിയ തലം നല്‍കുന്നതാണ് ജോണ്‍ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തല്‍. സെക്രട്ടേറിയറ്റ് ഉപരോധസമരത്തിന്റെ ക്ലൈമാക്‌സ് പാളിയതില്‍ പ്രവര്‍ത്തകര്‍ പൊതുവെ നിരാശരായിരുന്നു. ഇതിന് പുതിയ മാനങ്ങള്‍ ഈ വെളിപ്പെടുത്തല്‍ നല്‍കും. സിപിഎമ്മാണ് ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്തതും തട്ടിപ്പ് ഫോര്‍മുല അവതരിപ്പിച്ചതെന്നുമാണ് ജോണ്‍ മുണ്ടക്കയം പറഞ്ഞു വയ്ക്കുന്നത്. ലേഖനത്തില്‍ മുണ്ടക്കയം പറയുന്നത് ശരിയാണെന്ന് അന്ന മന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതികരിച്ചു. വിഷയത്തില്‍ സിപിഎം പ്രതികരിക്കുമോ എന്നതാണ് നിര്‍ണ്ണായകം.

കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കേണ്ടേ എന്ന് ചോദിച്ച് വിളിക്കുകയും പിന്നാലെയുള്ള സംഭവ വികാസങ്ങളിലൂടെയാണ് സമരം അവസാനിപ്പിച്ചതെന്നും ജോണ്‍ മുണ്ടക്കയം വ്യക്തമാക്കുകയാണ്. അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ അതിവിശ്വസ്തനായിരുന്നു ബ്രിട്ടാസ്. യുഡിഎഫ് സര്‍ക്കാരില്‍ നല്ല സ്വാധീനമുള്ള വ്യക്തിയായിരുന്നു ജോണ്‍ മുണ്ടക്കയം. സമകാലിക മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്ന ജോണ്‍ മുണ്ടക്കയത്തിന്റെ പ്രത്യേക ലേഖനമായ 'സോളാര്‍ ഇരുണ്ടപ്പോള്‍' എന്ന ലേഖനത്തിന്റെ മൂന്നാം ഭാഗത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. 'രണ്ട് പത്രക്കാര്‍ അവസാനിപ്പിച്ച സോളാര്‍ സമരം' എന്ന മൂന്നാം ഭാഗത്തില്‍ കൊടുമ്പിരികൊണ്ട സമരം എങ്ങനെയാണ് അവസാനിക്കുന്നതെന്ന് തുറന്ന് കാട്ടുകയാണ് ലേഖകന്‍.

"കേരളത്തിന്റെ എല്ലാ ഭാഗത്ത് നിന്നും പ്രവര്‍ത്തകരെ അണിനിരത്തി സിപിഎം സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തിയസമരം എങ്ങനെ പെട്ടെന്ന് അവസാനിപ്പിച്ചു എന്നതിനെക്കുറിച്ച് പല സംശയങ്ങളും പല കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. സത്യത്തില്‍ രണ്ട് പത്രലേഖകര്‍ തമ്മില്‍ നടത്തിയ ഒരു ഫോണ്‍ സംഭാഷണത്തില്‍ നിന്നുമായിരുന്നു അതിന്റ തുടക്കം," അദ്ദേഹം പറയുന്നു. സമരത്തിന്റെ പുരോഗതി നിരീക്ഷിച്ച് ഓഫീസിലിരിക്കുകയായിരുന്ന തനിക്ക് പിണറായി വിജയന്റെ വിശ്വസ്തന്‍ കൂടിയായ ജോണ്‍ ബ്രിട്ടാസിന്റെ ഫോണ്‍ കോള്‍ വരികയായിരുന്നുവെന്ന് ജോണ്‍ വ്യക്തമാക്കി.

'സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കേണ്ടേ?' എന്നതായിരുന്നു ഫോണ്‍കോളിലെ ചോദ്യമെന്നും അവസാനിപ്പിക്കണമെന്ന് തോന്നിത്തുടങ്ങിയോയെന്ന് താന്‍ തിരിച്ചു ചോദിച്ചുവെന്ന് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുകളില്‍ നിന്നുമുള്ള നിര്‍ദ്ദേശ പ്രകാരമാണ് ബ്രിട്ടാസിന്റെ ഫോണ്‍ കോളെന്ന് തനിക്ക് മനസിലായെന്നും ജോണ്‍ പറയുന്നു. "ഉടനെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചാല്‍ സമരം പിന്‍വലിക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാമോ എന്നായിരുന്നു ബ്രിട്ടാസിന്റെ അടുത്ത ചോദ്യം. "ജുഡീഷ്യല്‍ അന്വേഷണം നേരത്തെ തന്നെ മുഖ്യമന്ത്രി പറഞ്ഞതാണല്ലോ" എന്നു ഞാന്‍ ചൂണ്ടിക്കാട്ടി.

"അതെ, അതു പത്രസമ്മേളനം വിളിച്ചു പറഞ്ഞാല്‍ മതി" എന്നു ബ്രിട്ടാസ്. നിര്‍ദ്ദേശം ആരുടേതാണെന്നു ഞാന്‍ ചോദിച്ചു. നേതൃതലത്തിലുള്ള തീരുമാനമാണെന്ന് ഉറപ്പു വരുത്തി. ശരി സംസാരിച്ചു നോക്കാം എന്നു പറഞ്ഞു ഞാന്‍ ഫോണ്‍ കട്ടു ചെയ്തു," ജോണ്‍ ലേഖനത്തില്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയെ വിളിച്ച് ബ്രിട്ടാസ് പറഞ്ഞ കാര്യം അറിയിച്ചുവെന്നും അദ്ദേഹം പറയുന്നു. പാര്‍ട്ടി തീരുമാനം ആണോയെന്ന് ചോദിച്ച ഉമ്മന്‍ ചാണ്ടി പി കെ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറയാമോയെന്നും ജോണിനോട് ചോദിച്ചതായി അദ്ദേഹം വ്യക്തമാക്കി.

"ഞാന്‍ കുഞ്ഞാലിക്കുട്ടിയെ വിളിച്ച് വിവരം പറഞ്ഞു. കുഞ്ഞാലിക്കുട്ടി തിരുവഞ്ചൂരിനെ ബന്ധപ്പെട്ടു. തിരുവഞ്ചൂര്‍ ബ്രിട്ടാസിനേയും തുടര്‍ന്നു കോടിയേരി ബാലകൃഷണനേയും വിളിച്ചു സംസാരിച്ചു. തുടര്‍ന്ന്, ഇടതു പ്രതിനിധിയായി എന്‍കെ പ്രേമചന്ദ്രന്‍ യുഡിഎഫ് നേതാക്കളെ കണ്ടു. അതോടെ സമരം തീരാന്‍ അരങ്ങൊരുങ്ങി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. വൈകാതെ പത്രസമ്മേളനം നടത്തി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ സമരവും പിന്‍വലിച്ചു," തലസ്ഥാനത്തെ പിടിച്ചു കുലുക്കിയ സമരം അങ്ങനെ അവസാനിച്ചുവെന്നാണ് മുണ്ടക്കയം പറയുന്നത്.

എന്നാല്‍ അന്ന് സമരക്കാര്‍ക്കൊപ്പം നിന്നിരുന്ന ഡോ. തോമസ് ഐസക്ക് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ കഥ അറിഞ്ഞിരുന്നില്ലെന്നും സമരം ഒത്തുതീര്‍പ്പായത് ഒരു ചാനലില്‍നിന്നു വിളിച്ചറിയിച്ചപ്പോള്‍ മാത്രമാണ് ഐസക് അറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. സമരം പെട്ടെന്ന് അവസാനിപ്പിച്ചതിലുള്ള അതൃപ്തി ഐസക് മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഐസക് പറഞ്ഞതില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന് എതിര്‍പ്പുണ്ടായിരുന്നു. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തുകളിച്ചാണ് സമരം അവസാനിപ്പിച്ചതെന്ന പ്രചരണം ശക്തമായെന്നും ജോണ്‍ മുണ്ടക്കയം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.