ന്യൂഡല്‍ഹി: സ്ത്രീകളുടെ നിര്‍ബന്ധിത ആര്‍ത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹര്‍ജി തള്ളി സുപ്രീം കോടതി. ഇത്തരം നിര്‍ബന്ധിത അവധി സ്ത്രീകള്‍ക്കു ജോലി നല്‍കാനുള്ള താല്‍പര്യം തൊഴിലുടമകളില്‍ ഇല്ലാതാക്കുമെന്നു കോടതി പറഞ്ഞു. ഇതു വിപരീത ഗുണം ചെയ്യുമെന്നും കോടതി തീരുമാനിക്കേണ്ട വിഷയമല്ലെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.

"എങ്ങനെയാണ് ഇത്തരം അവധികള്‍ സ്ത്രീകളെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പ്രാപ്തരാക്കുന്നത്? അവധികള്‍ നിര്‍ബന്ധമാക്കുന്നത് അവരെ തൊഴില്‍ മേഖലയില്‍നിന്ന് അകറ്റും. സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ സ്ത്രീകള്‍ക്കു ദോഷം ചെയ്യുന്നതാകും. ഇതു സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണ്, കോടതികള്‍ക്കു പരിശോധിക്കാനുള്ളതല്ല" ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിവസങ്ങളില്‍ അവധി നല്‍കാന്‍ നയം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോട് ആര്‍ത്തവ അവധി നല്‍കുന്നതു സംബന്ധിച്ച നയം രൂപീകരിക്കാന്‍ നിര്‍ദേശിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം. ഇതിനായി ഹര്‍ജിക്കാരനു വേണമെങ്കില്‍ വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്നു സുപ്രീം കോടതി പറഞ്ഞു.